തുർക്കിക്ക് എഫ്-35 യുദ്ധവിമാനങ്ങൾ നൽകരുതെന്ന് ഇസ്രയേൽ
ജറുസലേം: അമെരിക്കൻ പ്രസിഡന്‍റിന്‍റെ അങ്കാറ സന്ദർശനത്തിന് തൊട്ടുമുമ്പ് തുർക്കിക്ക് അത്യാധുനിക എഫ്-35 യുദ്ധവിമാനങ്ങൾ വിൽക്കുന്നതിനെ ശക്തമായി എതിർത്ത് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. പ്രമുഖ അന്താരാഷ്ട്ര മാധ്യമമായ ഫോക്സ് ന്യൂസിനു നൽകിയ അഭിമുഖത്തിലാണ് നെതന്യാഹു അമെരിക്കയ്ക്ക് നേരിട്ടു മുന്നറിയിപ്പു നൽകിയത്.
സൈപ്രസ് ദ്വീപിന്‍റെ പകുതിയോളം കൈയേറി ഭരിക്കുന്ന രാജ്യമാണ് തുർക്കിയെന്നും ജറുസലേം കൈക്കലാക്കുന്നതിനെ കുറിച്ച് അവർ പരസ്യമായി സംസാരിക്കുന്നുണ്ടെന്നും നെതന്യാഹു കുറ്റപ്പെടുത്തി. ഇത്തരമൊരു രാജ്യത്തിന് യാതൊരു കാരണവശാലും എഫ്-35 യുദ്ധവിമാനങ്ങൾ കൈമാറരുതെന്നാണ് ഇസ്രയേലിന്‍റെ നിലപാട്. ഹമാസിനെ പരസ്യമായി പിന്തുണയ്ക്കുകയും ഇറാന്‍റെ അധിനിവേശങ്ങൾക്ക് നേരെ കണ്ണടയ്ക്കുകയും ചെയ്ത ചരിത്രമാണ് തുർക്കിക്കുള്ളതെന്നും നെതന്യാഹു തുറന്നടിച്ചു.
1979ലെ ഇസ്ലാമിക വിപ്ലവത്തിനു ശേഷം ഇസ്രയേലും ഇറാനും തമ്മിൽ കടുത്ത ശത്രുതയിൽ ആണെങ്കിലും ഇസ്രയേൽ-തുർക്കി ബന്ധം മുൻകാലങ്ങളിൽ കുറച്ചു കൂടി പ്രായോഗികതയിൽ ഊന്നിയാണ് പോയിരുന്നത്. എന്നാൽ 2000ത്തിന്‍റെ തുടക്കത്തിൽ റജബ് ത്വയ്യിബ് ഉർദോഗാൻ തുർക്കിയിൽ അധികാരത്തിൽ വന്നതു മുതൽ പലസ്തീൻ ജനതയ്ക്കു നേരെയുള്ള ഇസ്രയേലിന്‍റെ അടിച്ചമർത്തലുകൾക്കെതിരേ കടുത്ത വിമർശനമാണ് നിരന്തരം ഉന്നയിക്കുന്നത്.
യുഎസ് പ്രസിഡന്‍റിന്‍റെ തുർക്കി സന്ദർശനം പശ്ചിമേഷ്യയിലെ പ്രതിരോധ സമവാക്യങ്ങളിൽ മാറ്റം വരുത്തുമോ എന്ന ആശങ്കയ്ക്കിടയിൽ ആണ് ഇസ്രയേലിന്‍റെ ഈ പുതിയ നീക്കം.