ഹദീഖ മാലിഖ് ലിങ്ക്ഡിനിൽ പങ്കുവച്ചമംദാനിയോടൊപ്പമുള്ളപ്രൊഫൈൽ ചിത്രം
getty image
ന്യൂയോർക്ക്: ഡെമോക്രാറ്റിക് പാർട്ടി മേയർ സ്ഥാനാർഥി സൊഹ്റാൻ മംദാനിയെ പ്രതിരോധത്തിലാക്കി മുൻ ഓഫിസ് ഇന്‍റേൺ ഹദീഖ മാലിക്കിന്‍റെ വീഡിയോ പുറത്ത്. ന്യൂയോർക്ക് സിറ്റി കോളെജ് വിദ്യാർഥിനിയായ ഹദീഖ മാലിക്ക് ഇസ്രയേലിന്‍റെ ഗാസ അധിനിവേശത്തിൽ പ്രതിഷേധിച്ചു കൊണ്ടു നടത്തിയ പ്രസംഗത്തിലെ 'രാഷ്ട്രീയ പ്രവർത്തനം ജിഹാദാണ്' എന്ന പരാമർശമാണ് വിവാദത്തിലായിരിക്കുന്നത്.
വീഡിയോയിൽ ഹദീഖ മാലിക്ക് ഇങ്ങനെ പറയുന്നു: ഗാസയ്ക്കെതിരായ ഇസ്രയേലിന്‍റെ യുദ്ധത്തിൽ പ്രതിഷേധിക്കുമ്പോൾ അച്ചടക്ക നടപടികൾ ഉൾപ്പടെയുള്ള പ്രത്യാഘാതങ്ങൾ അനുഭവിക്കാൻ നാം തയാറാകണം. സൈബർ ആക്രമണം നേരിടണം. രാഷ്ട്രീയ പ്രവർത്തനം ജിഹാദാണ്. കോളനിവത്കരണത്തിനെതിരെ നിലകൊള്ളുമ്പോൾ അറസ്റ്റ് അടക്കമുള്ള ഭവിഷ്യത്തുകൾ നേരിടാൻ തയാറാകണം. ഇതൊന്നും വെറുതെയാകില്ലെന്ന് അറിയാം. ഇതെല്ലാം ജിഹാദാണ്. ഇതെല്ലാം ആരാധനയാണ്.'
ഇസ്രയേലിന്‍റെ അടിച്ചമർത്തലിനെതിരായ പ്രസ്ഥാനത്തിൽ പങ്കു ചേരാത്തവരെയും ഹദീഖ വിമർശിച്ചു.
2024ൽ സൊഹ്റാൻ മംദാനിയുടെ ന്യൂയോർക്ക് സ്റ്റേറ്റ് അസംബ്ലി ഓഫീസിൽ ഇന്‍റേൺ ആയി ഹദീഖ മാലിക്ക് പ്രവർത്തിച്ചിട്ടുണ്ട്. മംദാനിയോടൊപ്പമുള്ള ചിത്രമാണ് ഹദീഖയുടെ ലിങ്ക്ഡ് ഇൻ പ്രൊഫൈലിൽ ഉള്ളത്.
സിറ്റി കോളെജിലെ സ്റ്റുഡന്‍റ്സ് ഫൊർ ജസ്റ്റിസ് ഇൻ പലസ്തീൻ എന്ന സംഘടനയുടെ പ്രസിഡന്‍റ് കൂടിയാണ് ഇവർ. ഈ വർഷം പലസ്തീനു പിന്തുണ പ്രഖ്യാപിച്ച റാലിയിൽ പങ്കെടുത്തവർ, മുസ്ലിം നാമധാരികളായ പൊലീസ് ഉദ്യോഗസ്ഥരെ 'പന്നികൾ' എന്ന് അധിക്ഷേപിച്ചത് വലിയ വിവാദമായിരുന്നു.