വൈറ്റ് ഹൗസ് വക്താവ് കരോളിൻ ലെവിറ്റ്.
file photo
വാഷിങ്ടൺ: റഷ്യൻ എണ്ണ ഇറക്കുമതി ഇന്ത്യ അവസാനിപ്പിക്കുമെന്ന് ഇന്നലെ അമെരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് പറഞ്ഞതിൽ ഇന്ത്യ പ്രതികരിക്കാഞ്ഞതിനു പിന്നാലെ വീണ്ടും നിലപാട് വ്യക്തമാക്കി അമെരിക്ക. അമെരിക്കയിലേക്കുള്ള ഇന്ത്യൻ ഉൽപന്നങ്ങളുടെ നികുതി കുറച്ചതിനു പിന്നാലെ റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യ അവസാനിപ്പിക്കാൻ ധാരണയായെന്ന് വൈറ്റ് ഹൗസ് വക്താവ് കരോളിൻ ലെവിറ്റ്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപും തമ്മിൽ നടത്തിയ നേരിട്ടുള്ള ചർച്ചകൾക്ക് പിന്നാലെയാണ് ഇന്ത്യ ഈ തീരുമാനം എടുത്തതെന്ന് ലെവിറ്റ് ആവർത്തിച്ചു. വൈറ്റ് ഹൗസിൽ മാധ്യമങ്ങളോട് പ്രതികരിക്കവേയായിരുന്നു ലെവിറ്റ് ഇത്തരത്തിൽ അഭിപ്രായപ്പെട്ടത്.
കൂടാതെ അമെരിക്കയിൽ നിന്നും വെനസ്വേലയിൽ നിന്നും ഇന്ത്യ കൂടുതൽ എണ്ണ വാങ്ങും. വെനസ്വേലിയൻ എണ്ണയുടെ നിയന്ത്രണം ഇപ്പോൾ അമെരിക്കയ്ക്ക് ആയതിനാൽ അമെരിക്കൻ തൊഴിലാളികൾക്കും വ്യവസായങ്ങൾക്കും ഇത് ഗുണകരമാകുമെന്നും അവർ കൂട്ടിച്ചേർത്തു.
പ്രസിഡന്‍റ് ട്രംപും പ്രധാനമന്ത്രി മോദിയും തമ്മിൽ നടത്തിയ ഫോൺ സംഭാഷണത്തെ തുടർന്നാണ് ഈ സുപ്രധാന കരാറിൽ എത്തിയതെന്ന് ലെവിറ്റ് വ്യക്തമാക്കി. ഊർജ്ജ മേഖലയിലെ ക്രമീകരണങ്ങൾക്ക് പുറമേ, അമെരിക്കയിൽ വൻ തോതിലുള്ള നിക്ഷേപം നടത്താനും ഇന്ത്യ സമ്മതിച്ചിട്ടുണ്ടെന്ന് ലെവിറ്റ് പറഞ്ഞു.