ദക്ഷിണ കൊറിയയുടെ വ്യാപാര മന്ത്രി അഹ്ൻ ഡക്-ഗ്യൂൻ (മധ്യത്തിൽ) ജപ്പാനിലെ യോജി മ്യൂട്ടോയും (ഇടത്) ചൈനയുടെ വാങ് വെൻ്റാവോയും (വലത്) സിയോളിൽ.
(Photo: AFP)
ബെയ്ജിങ്: അമെരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ തീരുവ നയങ്ങൾക്കെതിരേ ഒരുമിക്കാൻ മൂന്ന് ഏഷ്യൻ രാജ്യങ്ങൾ. അമെരിക്കൻ തീരുവയ്ക്കെതിരെ ഒന്നിച്ചു നീങ്ങാൻ ചൈനയും ജപ്പാനും ദക്ഷിണ കൊറിയയും ധാരണയിൽ എത്തിയതായി വാർത്ത പുറത്തു വിട്ടത് ചൈനീസ് ടെലിവിഷനായ സി.സി. ടിവിയാണ്.
മൂന്നു രാജ്യങ്ങളും തമ്മിൽ സാമ്പത്തിക കാര്യങ്ങളെ ചൊല്ലി ചർച്ച നടത്തിയതിനു പിന്നാലെയാണ് ചൈനീസ് ഔദ്യോഗിക മാധ്യമത്തിന്‍റെ റിപ്പോർട്ട്. ട്രംപിന്‍റെ തീരുവ നയം കഴിഞ്ഞ ദിവസത്തെ കൂടിക്കാഴ്ചയിൽ ചർച്ചയായി എന്നും ചർച്ചയിൽ ജപ്പാനും ദക്ഷിണ കൊറിയയും ചൈനയിൽ നിന്നു സെമികണ്ടക്റ്ററിനുള്ള വസ്തുക്കൾ ഇറക്കുമതി ചെയ്യുന്നതു സംബന്ധിച്ച് യോഗത്തിൽ തീരുമാനമായി എന്നുമാണ് സൂചന. കൂടാതെ ജപ്പാനിൽ നിന്നും ദക്ഷിണ കൊറിയയിൽ നിന്നും ചിപ്പുകൾ വാങ്ങുന്നത് ചൈനയും പരിഗണിക്കുന്നുണ്ടെന്നും വാർത്തയുണ്ട്.
വിതരണ ശൃംഖലകൾ ശക്തിപ്പെടുത്താൻ മൂന്നു രാജ്യങ്ങളും ധാരണയിലായിട്ടുണ്ട്. കൂടാതെ, ദക്ഷിണ കൊറിയയുമായി സ്വതന്ത്ര വ്യാപാര കരാറിൽ ഏർപ്പെടാനും ചൈന നീക്കം തുടങ്ങി. ഈ യോഗത്തിലാണ് മൂന്നു രാജ്യങ്ങളും യുഎസിനെതിരെ ഒന്നിച്ചു നീങ്ങാൻ തീരുമാനിച്ചത്.
ലോകത്ത് എല്ലാ രാജ്യങ്ങൾക്കു മേലെയും യുഎസ് തീരുവ ചുമത്തുമെന്ന് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കിയിരുന്നു. പകരച്ചുങ്കം നിലവിൽ വരുന്ന ഏപ്രിൽ രണ്ട് രാജ്യത്തിന്‍റെ വിമോചന ദിനമായിരിക്കുമെന്നും ട്രംപ് അവകാശപ്പെട്ടു. എല്ലാ രാജ്യങ്ങളിലും തുടങ്ങാം, എന്തു സംഭവിക്കുമെന്നു നോക്കാം. എന്നായിരുന്നു എയർഫോഴ്സ് വണ്ണിൽ മാധ്യമങ്ങളോട് പ്രതികരിക്കവേ, ട്രംപ് വ്യക്തമാക്കിയത്.