പീറ്റർ റെയ്നോൾഡ്സ് ഭാര്യ ബാർബറ
getty images
കാബൂൾ: താലിബാന്‍റെ കാരാഗൃഹവാസത്തിൽ നിന്ന് എട്ടു മാസത്തിനു ശേഷം ബ്രീട്ടീഷ് ദമ്പതികളായ പീറ്റർ റെയ്നോൾഡ്സിനെയും ഭാര്യ ബാർബറയെയും മോചിപ്പിച്ച് അഫ്ഗാനിലെ താലിബാൻ ഭരണകൂടം. ഖത്തറിന്‍റെ മധ്യസ്ഥ ചർച്ചകളാണ് മോചനത്തിന് കാരണമായത്. അഫ്ഗാനിസ്ഥാനിലെ സ്കൂളിൽ കഴിഞ്ഞ 18 വർഷമായി ജോലി ചെയ്തു വരികയായിരുന്നു ഈ ബ്രിട്ടീഷ് ദമ്പതികൾ. കഴിഞ്ഞ എട്ടു മാസമായി തടവറയിലായിരുന്ന ഇവരെ ഇന്നലെയാണ് വിട്ടയച്ചത്. അവരുടെ ആരോഗ്യ നില മോശമായി തുടരുന്നതിനാൽ ബ്രിട്ടീഷ് പൗരന്മാരായ അവരെ മോചിപ്പിക്കണമെന്ന ആവശ്യം ശക്തമായി തുടരുന്നതിനിടെയാണ് താലിബാൻ ഭരണകൂടത്തിന്‍റെ തീരുമാനം.
കഴിഞ്ഞ ഫെബ്രുവരിയിലാണ് 80കാരനായ പീറ്ററിനെയും 76കാരിയായ ഭാര്യ ബാർബറയെയും താലിബാൻ പിടികൂടിയത്. താലിബാനിൽ നിന്നും മോശം അനുഭവമൊന്നും ഉണ്ടായില്ലെന്ന് അവർ പറഞ്ഞു. മോചിപ്പിച്ചതിനു പിന്നാലെ ഇരുവരും ദോഹയിലേയ്ക്കു പോയി. അഫ്ഗാനിസ്ഥാനിലേയ്ക്കു തിരിച്ചു വരാൻ കഴിയുമെന്ന പ്രത്യാശയാണ് തങ്ങൾക്കുള്ളത് എന്നും ഇവർ കൂട്ടിച്ചേർത്തു.