ഇനി ഒരു ഡോളർ നാണയത്തിൽ ട്രംപിന്‍റെ ചിത്രവും
വാഷിങ്ടൺ: അമെരിക്കയുടെ 250ാം സ്വാതന്ത്ര്യ വാർഷികത്തോട് അനുബന്ധിച്ച് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ ചിത്രം ആലേഖനം ചെയ്ത ഒരു ഡോളർ നാണയം പുറത്തിറക്കി യുഎസ്. നാണയത്തിന്‍റെ ഒരു വശത്ത് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ മുഖവും മറുവശത്ത് അമേരിക്കയുടെ ഗ്രേറ്റ് സീല്‍ചിഹ്നവുമാണ് ആലേഖനം ചെയ്തിരിക്കുന്നത്.
നാണയത്തിന്‍റെ ‘ഹെഡ്‌സ്’ ഭാഗത്താണ് ട്രംപിന്‍റെ ചിത്രം നല്‍കിയിരിക്കുന്നത്. ‘ടെയില്‍സ്’ ഭാഗത്ത് അമേരിക്കയുടെ ഔദ്യോഗിക ഗ്രേറ്റ് സീല്‍ ആണ്. ട്രംപ് നിയമിച്ച അംഗങ്ങളുള്ള യുഎസ് കമ്മിഷന്‍ ഒഫ് ഫൈന്‍ ആര്‍ട്‌സിന്‍റെ അംഗീകാരവും ഈ രൂപകല്‍പനയ്ക്ക് ലഭിച്ചിരുന്നു. നാണയത്തില്‍ തന്‍റെ ചിത്രം പതിപ്പിക്കുന്ന ആശയം വളരെ അസാധാരണമായതാമെങ്കിലും അതില്‍ താന്‍ അഭിമാനിക്കുന്നുവെന്ന് ട്രംപ് നേരത്തെ പ്രതികരിച്ചിരുന്നു.
ട്രംപിന്‍റെ രണ്ടാം ഭരണകാലത്ത് അദ്ദേഹത്തിന്‍റെ പേര് വിവിധ ദേശീയ സ്ഥാപനങ്ങളുമായി ബന്ധിപ്പിക്കാനുള്ള നീക്കങ്ങള്‍ വിവാദമായിട്ടുണ്ട്. കെന്നഡി സെന്‍ററിനും യുഎസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് പീസിനും ട്രംപിന്‍റെ പേര് നല്‍കാനുള്ള നീക്കങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. ചില നീക്കങ്ങള്‍ നിയമപോരാട്ടങ്ങളിലേക്കും നീങ്ങിയിട്ടുണ്ട്. ചരിത്രത്തിലും വാഷിങ്ടണ്‍ ഡിസിയിലും തന്‍റെ വ്യക്തിമുദ്ര പതിപ്പിക്കാനുള്ള ട്രംപിന്‍റെ ശ്രമങ്ങളുടെ ഭാഗമായാണ് ഇത്തരം നടപടികളെ വിലയിരുത്തുന്നത്.
നിയമപരമായി ഇടപാടുകള്‍ക്ക് ഉപയോഗിക്കാവുന്ന നാണയമാണെങ്കിലും പുതിയ രൂപകല്‍പന വിമര്‍ശനത്തിനും ഇടയാക്കിയിട്ടുണ്ട്. ജീവിച്ചിരിക്കുന്ന ഒരു പ്രസിഡന്‍റിന്‍റെ ചിത്രം യുഎസ് കറന്‍സിയില്‍ ഉള്‍പ്പെടുത്തുന്നത് ഫെഡറല്‍ നിയമം വിലക്കുന്ന സാഹചര്യത്തിലാണ് പ്രധാനമായും വിമര്‍ശനം ഉയര്‍ന്നത്. എന്നാല്‍ പ്രത്യേക നാണയങ്ങള്‍ നിര്‍മിക്കാനും പുറത്തിറക്കാനും ചില സാഹചര്യങ്ങളില്‍ ട്രഷറി സെക്രട്ടറിക്ക് അധികാരമുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.