ഗ്രീൻലന്‍ഡിലെ പിറ്റുഫിക് സ്പേസ് ബേസ്
file photo
വാഷിങ്ടൺ: ഗ്രീൻലാന്‍ഡ് ഏറ്റെടുക്കാനുള്ള നടപടികൾ വേഗത്തിലാക്കി ട്രംപ് ഭരണകൂടം. യൂറോപ്യൻ രാജ്യങ്ങളുടെ പ്രതിഷേധങ്ങൾക്കിടെ ഗ്രീൻലാന്‍ഡിലെ പ്രധാന സൈനിക താവളങ്ങളിൽ അമെരിക്കൻ വിമാനങ്ങൾ വിന്യസിക്കുമെന്ന് യുഎസ് സൈന്യം വ്യക്തമാക്കി. ഈ മേഖലയിലെ തങ്ങളുടെ പ്രവർത്തനം കൂടുതൽ ശക്തമാക്കുമെന്ന് ട്രംപ് വ്യക്തമാക്കിയതിനു പിന്നാലെയാണ് ഇപ്പോൾ ഇത്തരത്തിൽ ഒരു നീക്കം.
ഗ്രീൻലന്‍ഡിലെ പിറ്റുഫിക് സ്പേസ് ബേസിലേയ്ക്ക് സൈനിക വിമാനങ്ങൾ ഉടൻ എത്തുമെന്ന് നോർത്ത് അമെരിക്കൻ ഏറോസ്പേസ് ഡിഫൻസ് കമാന്‍ഡ് അറിയിച്ചു. പ്രാദേശിക പ്രതിരോധ പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്നതിനുള്ള ദീർഘകാല പദ്ധതിയുടെ ഭാഗമായാണ് ഈ വിന്യാസമെന്നാണ് ഔദ്യോഗിക വിശദീകരണം എങ്കിലും നിലവിലെ സാഹചര്യത്തിൽ ഇതിന് ഏറെ പ്രത്യേകതയുണ്ട്. വിമാനമിറക്കൽ സംബന്ധിച്ച് ഗ്രീൻലാന്‍ഡ് സർക്കാരിനെ മുൻകൂട്ടി അറിയിച്ചിട്ടുണ്ടെന്നും നോർത്ത് അമെരിക്കൻ ഏറോസ്പേസ് ഡിഫൻസ് കമാൻഡ് വ്യക്തമാക്കി.
ഇതിനിടെ ഗ്രീൻലാൻഡ് വിട്ടു നൽകാൻ ഡെന്മാർക്ക് തയാറായില്ലെങ്കിൽ യൂറോപ്യൻ രാജ്യങ്ങൾക്കു മേൽ കടുത്ത നിയന്ത്രണം ഏർപ്പെടുത്തുമെന്ന ട്രംപിന്‍റെ ഭീഷണിയും വർധിപ്പിച്ചു. ഫെബ്രുവരി ഒന്നു മുതൽ 10 ശതമാനം താരിഫ് ഏർപ്പെടുത്തുമെന്നും ജൂൺ മാസത്തോടെ ഇത് 25 ശതമാനമായി ഉയർത്തുമെന്നുമാണ് ട്രംപ് പ്രഖ്യാപിച്ചിരിക്കുന്നത്. ഡെന്മാർക്ക്, നോർവേ, സ്വീഡൻ, ഫ്രാൻസ്, ജർമനി, യുകെ, നെതർലാന്‍ഡ്സ്, ഫിൻലാന്‍ഡ് എന്നീ രാജ്യങ്ങൾക്കെതിരെയാണ് ഈ ഭീഷണി. ഗ്രീൻലാന്‍ഡ് വിൽക്കുന്ന കാര്യത്തിൽ ധാരണയാകുന്നത് വരെ ഈ നിയന്ത്രണങ്ങൾ തുടരുമെന്ന് ട്രംപ് ആവർത്തിച്ചു.