വീണ്ടും എബോള ഭീതി, കോങ്കോയിൽ 80 മരണം; ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന

 

representative image

World

വീണ്ടും എബോള ഭീതി, കോങ്കോയിൽ 80 മരണം; ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന

ആഫ്രിക്കൻ രാജ്യങ്ങളായ കോങ്കോയിലും യുഗാണ്ടയിലുമാണ് രോഗം പടർന്നു പിടിച്ചിരിക്കുന്നത്

Manju Soman

ജനീവ: ലോകത്തെ ആശങ്കയിലാക്കിക്കൊണ്ട് എബോള വ്യാപനം വീണ്ടും. ആഫ്രിക്കൻ രാജ്യങ്ങളായ കോങ്കോയിലും യുഗാണ്ടയിലുമാണ് രോഗം പടർന്നു പിടിച്ചിരിക്കുന്നത്. ബുണ്ടിബുഗ്യോ വൈറസാണ് ഇപ്പോഴത്തെ രോഗകാരണം. ഇതിനോടകം 80 പേർ എബോള രോഗബാധയിൽ മരിച്ചതായാണ് വിവരം. എബോള വീണ്ടും പടർന്നു പിടിച്ചതോടെ ലോകാരോഗ്യ സംഘടന ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

കിഴക്കൻ പ്രവിശ്യയായ ഇറ്റൂരിയിലാണ് രോഗവ്യാപനം രൂക്ഷമായിരിക്കുന്നത്. നിലവിൽ 246 സംശയാസ്പദമായ കേസുകളും 80 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതിൽ എട്ട് പേരുടെ രോഗം ലാബ് പരിശോധനയിൽ സ്ഥിരീകരിച്ചിട്ടുണ്ട്. ഏപ്രിൽ 24ന് മരിച്ച ബുനിയയിലെ ഒരു നേഴ്സാണ് ആദ്യ രോഗിയെന്നാണ് സംശയിക്കുന്നത്. ‘ബുന്ദിബുഗ്യോ’ എന്ന എബോള വൈറസ് വകഭേദമാണ് കോങ്കോയിൽ ഇപ്പോൾ പടർന്നുപിടിക്കുന്നത്. ഈ പ്രത്യേക വൈറസ് വിഭാഗത്തിനെതിരെ നിലവിൽ അംഗീകൃത മരുന്നുകളോ ഫലപ്രദമായ വാക്സിനുകളോ ലഭ്യമല്ലെന്നത് ആശങ്ക ഇരട്ടിയാക്കുന്നു.

ഇറ്റൂരി പ്രവിശ്യയുടെ തലസ്ഥാനമായ ബുനിയ, സ്വർണ്ണ ഖനന നഗരങ്ങളായ മോങ്‌വാലു, റമ്പാറ എന്നിവിടങ്ങളിലാണ് രോഗബാധ പ്രധാനമായും സ്ഥിരീകരിച്ചിട്ടുള്ളത്. ഉഗാണ്ടയിലും രണ്ട് കേസുകൾ ഇതിനകം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഉഗാണ്ടയിൽ വ്യാഴാഴ്ച മരണമടഞ്ഞ 59 കാരന് എബോള സ്ഥിരീകരിച്ചിരുന്നു.

നിലവിലുള്ള സാഹചര്യം ഒരു ആഗോള മഹാമാരിയായി പ്രഖ്യാപിക്കാനുള്ള മാനദണ്ഡങ്ങളിൽ എത്തിയിട്ടില്ലെങ്കിലും, രോഗബാധിതരുടെ കൃത്യമായ എണ്ണത്തെക്കുറിച്ചും രോഗവ്യാപനത്തിന്റെ ആഴത്തെക്കുറിച്ചും വലിയ അനിശ്ചിതത്വം നിലനിൽക്കുന്നുണ്ടെന്ന് ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറൽ ഡോ ടെഡ്രോസ് അഥാനോം ഗബ്രിയേസസ് മുന്നറിയിപ്പ് നൽകി. രോഗവ്യാപനം തടയുന്നതിനായി ഡിആർ കോംഗോയും ഉഗാണ്ടയും അടിയന്തര ഓപ്പറേഷൻ സെന്ററുകൾ സ്ഥാപിച്ച് നിരീക്ഷണം ശക്തമാക്കണമെന്ന് ലോകാരോഗ്യ സംഘടന നിർദേശിച്ചു.

1976-ൽ കോങ്കോയിലാണ് ലോകത്ത് ആദ്യമായി എബോള വൈറസ് കണ്ടെത്തുന്നത്. വവ്വാലുകളിൽ നിന്ന് പടർന്നതെന്ന് കരുതപ്പെടുന്ന ഈ മാരക വൈറസിന്റെ 17-ാമത് വ്യാപനമാണ് ഇപ്പോൾ രാജ്യത്ത് ഉണ്ടായിരിക്കുന്നത്. വന്യമൃഗങ്ങളിൽ നിന്നു മനുഷ്യരിലേക്കും പിന്നീട് രക്തം, ഛർദിൽ, ശുക്ലം തുടങ്ങിയ ശരീരസ്രവങ്ങളിലൂടെയും രോഗം വ്യാപിക്കും. 2018-2020 കാലത്ത് കിഴക്കൻ കോംഗോയിലുണ്ടായ എബോള വ്യാപനത്തിൽ ആയിരത്തിൽ അധികം പേരാണ് മരിച്ചത്.

'കേരളത്തിൽ ബിജെപി അധികാരത്തിലെത്തിയേക്കാം, ലീഗ് വർഗീയ കക്ഷിയല്ലെന്ന് ജി. സുധാകരൻ

ശക്തമായ മഴ വരുന്നു; 9 ജില്ലകളിൽ യെലോ അലർട്ട്

തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ കെ. അണ്ണാമലൈയെ നിർണായക പദവിയിലേക്ക് കൊണ്ടുവരാനൊരുങ്ങി ബിജെപി

'ഇടത് സർക്കാർ നടത്താൻ പാടില്ലാത്ത പരിപാടിയായിരുന്നു ആഗോള അയ്യപ്പ സംഗമം'; പത്തനംതിട്ട ജില്ലാ കമ്മിറ്റിയിൽ വിമർശനം

തിരുവനന്തപുരത്ത് നിന്നും പുറപ്പെട്ട രാജധാനി എക്സ്പ്രസിന് തീപിടിച്ചു; ആളപായമില്ല