സവാള അലർജിയുടെ പേരിൽ ജീവനക്കാരിയെ പിരിച്ചു വിട്ടു; കമ്പനിക്കെതിരേ പരാതി
Freepik.com
ടെക്സാസ്: സവാള അലർജിയാണെന്ന കാരണത്താൽ ജീവനക്കാരിയെ പിരിച്ചു വിട്ടതിനെതിരേ യുഎസിലെ പേ റോൾ സോഫ്റ്റ് വെയർ കമ്പനിയായ പേകോമിനെതിരേ പരാതി. യുസിലെ തുല്യ തൊഴിൽ അവസര കമ്മിഷൻ (ഇഇഒസി) പേകോമിനെതിരേ കേസ് ഫയൽ ചെയ്തിട്ടുണ്ട്. കാത്തി ജോർഗെൻസൺ എന്ന ജീവനക്കാരിയെയാണ് കമ്പനി പിരിച്ചു വിട്ടത്. 2024 മേയ് 20നാണ് കാത്തി പേകോമിൽ ജോലിക്കു ചേർന്നത്. കമ്പനിയിലെ റെസ്റ്റ് റൂമിലും വരാന്തയിലും മറ്റുമായി ഭക്ഷണത്തിനരികിൽ എത്തിയപ്പോഴെല്ലാം പല തവണ കാത്തിക്ക് അലർജി മൂലം ആരോഗ്യ പ്രശ്നങ്ങളുണ്ടായിട്ടുണ്ട്.
രണ്ട് തവണ കാത്തിയെ ആംബുലൻസിൽ ആശുപത്രിയിലെത്തിക്കേണ്ട സാഹചര്യവും ഉണ്ടായി. 2024 ജൂണിൽ ഇത്തരത്തിൽ അലർജി മൂലം ആരോഗ്യപ്രശ്നമുണ്ടായതിനു പിറ്റേ ദിവസം പേ കോം കാത്തിയെ പിരിച്ചു വിടുകയായിരുന്നു. കാത്തിയുടെ കഴിവുകേട് ഇനിയും വച്ചു പൊറുപ്പിക്കാൻ കഴിയില്ലെന്നാണ് കാരണമായി ചൂണ്ടിക്കാണിച്ചിരുന്നത്. തനിക്ക് സവാളയോട് കുടത്ത അലർജിയുണ്ടെന്ന് സൂപ്പർവൈസറോടും എച്ച് ആർ വിഭാഗത്തോടും താൻ അറിയിച്ചിരുന്നുവെന്നും വേണ്ടത്ര വൈദ്യപരിശോധനാ രേഖകൾ സമർപ്പിച്ചിരുന്നുവെന്നും കാത്തി പറയുന്നു. മറ്റുള്ളവരിൽ നിന്ന് ഒഴിഞ്ഞുള്ള ഭാഗത്തോ വീട്ടിലിരുന്നോ ജോലി ചെയ്യാൻ തയാറാണെന്നും കാത്തി അറിയിച്ചിരുന്നു.
അലർജിയുണ്ടാക്കുന്ന വസ്തുക്കൾ ഓഫിസിലേക്ക് കൊണ്ടു വരരുതെന്ന് മറ്റു ജീവനക്കാരോട് കമ്പനി ആവശ്യപ്പെട്ടിരുന്നില്ലെന്നും ഒഴിഞ്ഞ കോണിൽ ഇരുന്ന് ജോലി ചെയ്യാമെന്ന കാത്തിയുടെ നിർദേശം അനുവദിച്ചില്ലയെന്നും ഇഇഒസി പറയുന്നു. ഇത്തരത്തിൽ പ്രശ്നങ്ങളുള്ളവർക്ക് ഉചിതമായ സൗകര്യങ്ങൾ ലഭിക്കാൻ ഓരോ ജീവനക്കാർക്കും അവകാശമുണ്ട്.
ഒരു ജീവനക്കാരനും ജോലി അല്ലെങ്കിൽ ജീവൻ ഏതെങ്കിലും ഒന്ന് മാത്രമേ തെരഞ്ഞെടുക്കാൻ ആകൂ എന്ന അവസ്ഥ ഉണ്ടാകാൻ പാടില്ലെന്നും ഇഇഒസി അറ്റോണി ആൻഡ്രിയ ബാരൻ പറയുന്നു. നിലവിൽ പേ കോമിൽ നിന്ന് കാത്തിക്ക് ആവശ്യമായ നഷ്ടപരിഹാരം ലഭ്യമാക്കാനുള്ള ശ്രമത്തിലാണ് ഇഇഒസി. അർഹതയുള്ളതും ചില ആരോഗ്യ പ്രശ്നങ്ങളുള്ളതുമായ ജീവനക്കാർക്കു വേണ്ടി തുല്യ ജോലി അവസരം ലഭ്യമാക്കാൻ പേകോമിനോട് നിർദേശിക്കാനും ഇഇഒസി കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.