ജൂലിയന്‍ മക്മഹോന്‍
വാഷിങ്ടൺ: നിപ്പ്/ടക്ക്, ചാർമിഡ്, ഫന്‍റാസ്റ്റിക് ഫോർ എന്നീ സിനിമകളിലൂടെ പ്രശസ്തനായ ഹോളിവുഡ് നടന്‍ ജൂലിയന്‍ മക്മഹോന്‍ അന്തരിച്ചു. 56 വയസായിരുന്നു. അര്‍ബുദ രോഗത്തിന് ചികിത്സയില്‍ കഴിയുകയായിരുന്നു താരം. മക്‌മഹോന്‍റെ ഭാര്യ കെല്ലി മക്മഹോന്‍ ആണ് മരണ വാര്‍ത്ത അറിയിച്ചത്.
ഓസ്‌ട്രേലിയയുടെ മുന്‍ പ്രധാനമന്ത്രി സര്‍ വില്യം മക്മഹോന്‍റെ മകന്‍ ആണ് ജൂലിയന്‍. മോഡലിങ്ങിലൂടെയാണ് ജൂലിയന്‍ തന്‍റെ കരിയർ ആരംഭിച്ചത്. 1989ൽ ഒരു ഹ്രസ്വകാല ഓസ്‌ട്രേലിയൻ ടെലിവിഷനിലൂടെ കരിയര്‍ ആരംഭിച്ച അദ്ദേഹം 1992-ൽ യുഎസ് ടിവി ഷോകളിലേക്കും എത്തി.
1993-ൽ എൻബിസിയുടെ 'അനദർ വേൾഡ്', ഫാന്‍റസി ഡ്രാമ 'ചാർമിഡി'ന്‍റെ 3 ഭാഗം എന്നിവയിൽ അഭിനയിച്ചതിനു ശേഷം, 2000-ൽ 'ഫന്‍റാസ്റ്റിക് ഫോറില്‍' 4 സീസണുകളിലും 'ഡോക്ടര്‍ ഡൂം' ആയി എത്തിയതോടെ ലോകമെമ്പാടും ആരാധകരെ നേടി കരിയർ തന്നെ മാറ്റി മറിച്ചു.
പ്രെമോണിഷൻ, റെഡ്, പാരാനോയ, യു ആർ നോട്ട് യു, സ്വിംമ്മിങ് സഫാരി തുടങ്ങി നിരവധി സൂപ്പർ ഹിറ്റ് ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചു. 2024 ൽ പുറത്തിറങ്ങിയ 'ദി സർഫർ വിത്ത് നിക്കോളാസ് കേജ്' കാൻസ് ഫിലിം ഫെസ്റ്റിവലിൽ മിഡ്‌നൈറ്റ് സ്‌ക്രീനിങ് വിഭാഗത്തിൽ പ്രദർശിപ്പിച്ചിരുന്നു. 2025 ൽ പുറത്തിറങ്ങിയ നെറ്റ്ഫ്ലിക്‌സിലെ ക്രീം ത്രില്ലർ സീരീസ് 'ദി റെസിഡൻസി'ലായിരുന്നു ജൂലിയന്‍റെ അവസാന വേഷം. സീരീസിൽ ഓസ്‌ട്രേലിയൻ പ്രധാനമന്ത്രിയുടെ വേഷമായിരുന്നു അവതരിപ്പിച്ചത്.