പശ്ചിമേഷ്യയിലേക്കുള്ള വിമാനസർവീസുകൾ റദ്ദാക്കി
ന്യൂഡൽഹി: യുഎസ്-ഇറാൻ സൈനിക ഏറ്റുമുട്ടൽ ഉണ്ടായേക്കുമെന്നുള്ള ഭീതിയിൽ അന്താരാഷ്ട്ര എയർലൈനുകൾ പശ്ചിമേഷ്യയിലേക്കുള്ള വിമാനസർവീസുകൾ റദ്ദാക്കി. ഡച്ച് കെഎൽഎം, ലുഫ്തൻസ്, എയർ ഫ്രാൻസ് എന്നിവ ഈ മേഖലയിലേക്കുള്ള വിമാനങ്ങൾ നിർത്തിവെച്ചു. ഇസ്രയേൽ, ദുബായ്, റിയാദ് തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള സർവീസുകളാണ് നിർത്തിവെച്ചത്. എയർ ഫ്രാൻസ് ദുബായിലേക്കുള്ള സേവനം താൽക്കാലികമായി നിർത്തുമെന്നാണ് വിവരം.
ഡച്ച് എയർലൈനായ കെഎൽഎം ഇറാനും, ഇറാഖും ഉൾപ്പെടെയുള്ള രാജ്യങ്ങളിലേക്കുള്ള വിമാനങ്ങളും നിർത്തിവെച്ചു. എയർഫ്രാൻസ് ടെൽ അവീവിലേക്കുള്ള എല്ലാ വിമാനങ്ങളും ഗൾഫ് മേഖലയിലെ മറ്റ് പ്രധാന ഹബുകളിലേക്കുമുള്ള സർവീസുകൾ റദ്ദാക്കിയിട്ടുണ്ട്.
ലുഫ്തൻസ ഇസ്രയേലിലേക്ക് പകൽ സമയപ്രവർത്തനങ്ങൾ മാത്രമാണ് അനുവദിക്കുന്നത്. കെഎൽഎം ടെൽ അവീവ്, ദുബായ്, ദമാം, റിയാദ് എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങൾ നിർത്തിവെച്ചു. ഇറാഖ്, ഇറാൻ, ഇസ്രായേൽ, ഗൾഫിലെ നിരവധി രാജ്യങ്ങളുടെ വ്യോമാതിർത്തി ഉപയോഗിക്കില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. യുണൈറ്റഡ് എയർലൈസും എയർ കാനഡയും ടെൽ അവീവിലേക്കുള്ള സർവീസുകൾ വേണ്ടെന്ന് വെച്ചു. ഈ മേഖലയിലെ വ്യോമഗതാഗതത്തിന് മിസൈൽ, ഡ്രോൺ ഭീഷണികളുണ്ടാകാമെന്ന മുന്നറിയിപ്പുകൾക്കിടെയാണ് വിമാനസർവീസുകൾ തടസപ്പെട്ടത്.
ഇറാന് നേരെ സൈനിക നടപടി സ്വീകരിക്കാനുള്ള യുഎസ് സാധ്യതയാണ് ഈ അപ്രതീക്ഷിത പ്രതിസന്ധിക്ക് കാരണം. കഴിഞ്ഞാഴ്ച യുഎസ് സൈനിക നടപടി ഭയത്തെ തുടർന്ന് ഇറാൻ നാലു മണിക്കൂറിലധികം വ്യോമാതിർത്തി അടച്ചിട്ടിരുന്നു. ഇത് വിമാനസർവീസുകളെ ബാധിച്ചിരുന്നു.