സമാധാന കരാറായില്ലെങ്കിൽ ബോംബ് ആക്രമണം: ട്രംപ്
file photo
വാഷിങ്ടൺ: ഇറാനുമായുള്ള സമാധാന ചർച്ചയിൽ തീരുമാനമായില്ലെങ്കിൽ ബോംബ് ആക്രമണം ഉണ്ടാകുമെന്ന ഭീഷണിയുമായി യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ഇതോടെ യുഎസ്-ഇറാൻ സംഘർഷം വീണ്ടും ശക്തമാകുമെന്ന സൂചനകളാണ് പുറത്തു വരുന്നത്. യുറേനിയം സമ്പുഷ്ടീകരണം ഉൾപ്പടെയുള്ള കാര്യത്തിൽ തീരുമാനം വേണമെന്നും ആണവ പദ്ധതികൾ നിർത്തി വയ്ക്കണമെന്നുമാണ് അമെരിക്കൻ ആവശ്യം.
എന്നാൽ ഇക്കാര്യത്തിൽ ഇറാൻ പരമോന്നത തീരുമാനമെടുക്കാൻ അവകാശമുള്ള രാജ്യമെന്നായിരുന്നു ഇറാന്‍റെ പാർലമെന്‍റ് സ്പീക്കറുടെ മറുപടി. വെടിനിർത്തൽ കാലാവധിക്കുള്ളിൽ കരാർ ഉണ്ടായില്ലെങ്കിൽ വീണ്ടും ബോംബാക്രമണം ആരംഭിക്കേണ്ടി വരുമെന്ന ട്രംപിന്‍റെ പരാമർശം സ്ഥിതിഗതികൾ കൂടുതൽ ഗുരുതരമാക്കുകയാണ്.
ഇതിനിടെ ആഗോള എണ്ണ വ്യാപാരത്തിൽ നിർണായക പങ്ക് വഹിക്കുന്ന ഹോർമൂസ് കടലിടുക്ക് തുറന്നതായി ഇറാൻ പ്രഖ്യാപിച്ചെങ്കിലും കടലിടുക്കിലൂടെ കടന്നു പോകുന്ന കപ്പലുകളിൽ നിയന്ത്രണം തുടരുന്നു എന്ന ആശങ്ക നിലനിൽക്കുന്നു. അമെരിക്കയുടെ നാവിക ഉപരോധം തുടരുകയാണെങ്കിൽ ഈ കടലിടുക്ക് വീണ്ടും അടയ്ക്കാമെന്ന മുന്നറിയിപ്പും ഇറാൻ നൽകി.
അമെരിക്ക ഇറാനെതിരായ ഉപരോധം പൂർണമായും തുടരുമെന്ന് വ്യക്തമാക്കി. ഇസ്രയേലും ലെബനോനും തമ്മിലുള്ള പത്തു ദിവസത്തെ വെടിനിർത്തൽ നിലവിൽ തുടരുന്നുണ്ടെങ്കിലും അത് എത്രത്തോളം നില നിൽക്കും എന്നതിൽ അനിശ്ചിതത്വമുണ്ട്.
ലെബനോനിൽ ചില പ്രദേശങ്ങളിൽ ചെറിയ തോതിലുള്ള ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടതും സ്ഥിതി പൂർണമായി ശാന്തമായിട്ടില്ലെന്നു സൂചിപ്പിക്കുന്നു. യുദ്ധം അവസാനിപ്പിക്കുന്നതിന് ഈ വെടിനിർത്തൽ നിർണായക ഘട്ടമായി കണക്കാക്കപ്പെടുന്നു.
ഇറാനുമായുള്ള സമാധാന കരാറിൽ പ്രധാനമായും നിലനിൽക്കുന്നത് ആണവ പദ്ധതി സംബന്ധിച്ച തീരുമാനവും ഹോർമൂസ് കടലിടുക്ക് യുദ്ധത്തിൽ ഇറാനുണ്ടായ നഷ്ടങ്ങൾക്ക് പരിഹാരം നൽകലുമാണ്. ഇവയിലാണ് ഇപ്പോഴും പ്രധാന ഭിന്നത തുടരുന്നത്.