ആകാശത്ത് അഗ്നിവളയം
ന്യൂഡൽഹി: ശാസ്ത്രലോകം കൗതുകത്തോടെ ഉറ്റുനോക്കുന്ന വലയ സൂര്യഗ്രഹണം ചൊവ്വാഴ്ച നടക്കും. ഈ വർഷത്തെ ആദ്യ സൂര്യഗ്രഹണം കൂടിയാണിത്. ഗ്രഹണസമയത്ത് ചന്ദ്രബിംബത്തിന് സൂര്യ ബിംബത്തെ പൂർണമായും മറയ്ക്കാൻ സാധിക്കാത്തതിനാൽ സൂര്യന്‍റെ അരികുകളിൽ ഒരു അഗ്നിവളയം ദൃശ്യമാകും. അതുകൊണ്ടാണ് ഈ ഗ്രഹണത്തെ വലയഗ്രഹണം എന്ന് വിശേഷിപ്പിക്കുന്നത്.
ഇന്ത്യൻ സമയം ഉച്ചയ്ക്ക് ശേഷം 3.26 ന് സൂര്യഗ്രഹണം ആരംഭിക്കും. 4 മണിക്കൂറോളം നീണ്ടുനിൽക്കുന്ന ഈ പ്രതിഭാസം രാത്രി 7.57 ഓടുകൂടി അവസാനിക്കും. പൂർണമായും ഗ്രഹണം 2 മിനിറ്റോളം നീണ്ടുനിൽക്കും. ഇത്തവണ സൂര്യന്‍റെ കേന്ദ്രത്തിന്‍റെ 96 ശതമാനവും ചന്ദ്രൻ മറയ്ക്കുകയും ചെയ്യും.
എന്നാൽ ആകാശപ്രതിഭാസം കാണാൻ കുറച്ചുപേർക്ക് മാത്രമേ കഴിയൂ. അന്‍റാർട്ടിക്കയിലെ വിദൂര പ്രദേശങ്ങളിൽ നിന്ന് മാത്രമേ ഗ്രഹണം ദൃശ്യമാകൂ. തെക്കൻ അർജന്‍റീന, ചിലി, ദക്ഷിണാഫ്രിക്കയുടെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിൽ കാണാനാകും. ഗ്രഹണത്തിന്‍റെ ലൈവ് സ്ട്രീമിങുകൾ ഓൺലൈനിൽ ലഭ്യമാകും. കേരളത്തിലെ വലയഗ്രഹണം 2031 മെയ് 21നായിരിക്കും. കോട്ടയം കേന്ദ്രമായി മധ്യകേരളത്തിലാവും ഇവ ദൃശ്യമാവുക.