സമാധാന ചർച്ച തകർത്തത് നെതന്യാഹുവിന്‍റെ ഫോൺ സന്ദേശം: ഇറാൻ
file photo
ടെഹ്റാൻ: അമെരിക്കയും ഇറാനും തമ്മിലുള്ള സമാധാന ചർച്ച തകർത്തത് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്‍റെ ഫോൺ സന്ദേശമെന്ന് ഇറാൻ. ഇസ്ലാമബാദിൽ നടന്ന പശ്ചിമേഷ്യൻ സമാധാന ചർച്ചയ്ക്കിടെ അമെരിക്കൻ വൈസ് പ്രസിഡന്‍റ് ജെ.ഡി.വാൻസിന് വന്ന ഫോൺ സന്ദേശത്തോടെയാണ് ചർച്ചയുടെ ഫലം അട്ടിമറിക്കപ്പെട്ടതെന്ന് ഇറാൻ.
ഇതോടെ ഇറാൻ-യുഎസ് സംഘർഷത്തിൽ വഴിത്തിരിവാകാമായിരുന്ന കാര്യങ്ങൾ അത്രയും തകിടംമറിക്കപ്പെടുകയായിരുന്നു എന്നും ഇറാൻ ആരോപിച്ചു. ഇസ്ലാമബാദിൽ 21 മണിക്കൂറിലധികം നീണ്ട ചർച്ചകൾക്ക് ശേഷമാണ് സമവായത്തിൽ എത്താനാകാതെ ചർച്ചകൾ അവസാനിച്ചത്.
യോഗത്തിനിടെ നെതന്യാഹു വാൻസുമായി നടത്തിയ ഫോൺ സംഭാഷണം യുഎസ്-ഇറാൻ സമാധാന ചർച്ച തകർത്തു-
അരാഗ്ചി
ഒരു കരാറിലും ഏർപ്പെടാനാകാതെ ജെ.ഡി. വാൻസ് ഇസ്ലാമബാദ് വിട്ട് മണിക്കൂറുകൾക്കു ശേഷം എക്സിലെ കുറിപ്പിലാണ് ഇറാൻ വിദേശകാര്യമന്ത്രി സെയ്ദ് അബ്ബാസ് അരാഗ്ചി ഈ ആരോപണം ഉന്നയിച്ചത്. യോഗത്തിനിടെ നെതന്യാഹു വാൻസുമായി നടത്തിയ ഫോൺ സംഭാഷണം യുഎസ്-ഇറാൻ ചർച്ചകളിൽ നിന്ന് ഇസ്രയേലിന്‍റെ താൽപര്യങ്ങളിലേയ്ക്ക് ശ്രദ്ധ തിരിച്ചതായി അരാഗ്ചി കുറിച്ചു.
യുദ്ധത്തിലൂടെ നേടാൻ കഴിയാത്തത് ചർച്ചാ മേശയിൽ നേടാനാണ് അമെരിക്ക ശ്രമിച്ചതെന്നും അരാഗ്ചി കുറ്റപ്പെടുത്തി. രാജ്യത്തിന്‍റെ താൽപര്യവും പരമാധികാരവും സംരക്ഷിക്കാൻ ഇറാൻ എല്ലാക്കാലത്തും പ്രതിജ്ഞാ ബദ്ധമായിരിക്കും എന്നും അരാഗ്ചി കൂട്ടിച്ചേർത്തു.