ബിബിസിക്കെതിരായ ട്രംപിന്‍റെ മാനനഷ്ടക്കേസ്: വിചാരണ 2027 ഫെബ്രുവരിയിൽ
filephoto
ലണ്ടൻ: അമെരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ പ്രസംഗം തെറ്റായ രീതിയിൽ വ്യാഖ്യാനിക്കുന്ന തരത്തിൽ പ്രക്ഷേപണം ചെയ്ത സംഭവത്തിൽ ബിബിസിയ്ക്കെതിരേ ഡോണൾഡ് ട്രംപ് നൽകിയ മാനനഷ്ടക്കേസിൽ വിചാരണ അടുത്ത വർഷം.
വിചാരണ നടത്തരുത് എന്നാവശ്യപ്പെട്ട് ബിബിസി നൽകിയ ഹർജി ഫ്ലോറിഡയിലെ സതേൺ ഡിസ്ട്രിക്റ്റ് ഫെഡറൽ കോടതി തള്ളി. 2027 ഫെബ്രുവരിയിൽ വിചാരണ ആരംഭിക്കാൻ കോടതി ഉത്തരവിടുകയും ചെയ്തു.
ആയിരം കോടി രൂപയുടെ മാനനഷ്ടക്കേസാണ് ട്രംപ് നൽകിയിട്ടുള്ളത്. ജഡ്ജി റോയ്.കെ.ആൾട്ട്മാനാണ് കേസ് കേൾക്കുന്നത്. ട്രംപിന്‍റെ പല പ്രസംഗങ്ങൾ കൂട്ടിച്ചേർത്ത് ബിബിസി തെറ്റിദ്ധാരണ പരത്തുന്ന രീതിയിൽ സംപ്രേക്ഷണം ചെയ്തു എന്നാണ് ആരോപണം.
ബിബിസി ചെയർപേഴ്സൺ സമീർഷാ കുറ്റങ്ങൾ ഏറ്റു പറഞ്ഞ് പാർലമെന്‍ററി ഉപസമിതിക്കു മുന്നിൽ മാപ്പ് അപേക്ഷിച്ചെങ്കിലും ട്രംപ് കേസുമായി മുന്നോട്ടു പോകുകയായിരുന്നു. തനിക്കുണ്ടായ മാനനഷ്ടത്തിന് അഞ്ഞൂറു കോടി രൂപയും മാധ്യമ കമ്പനിയുടെ തെറ്റായ നടപടികൾക്ക് അഞ്ഞൂറു കോടി രൂപയും നഷ്ടപരിഹാരം നൽകണമെന്നാണ് ട്രംപിന്‍റെ ആവശ്യം.