പ്രതീകാത്മക ചിത്രം
ടെഹ്റാൻ: ഹോർമൂസ് കടലിടുക്കിൽ വാണിജ്യ കപ്പലിനു നേർക്ക് ഇറാൻ നടത്തിയ ആക്രമണത്തിൽ ഒരു ഇന്ത്യക്കാരനെ കാണാതായി. കപ്പലിൽ ഉണ്ടായിരുന്ന ഇന്ത്യക്കാരായ മറ്റു 10 ജീവനക്കാരെ രക്ഷപെടുത്തി. സൈപ്രസ് പതാക വഹിക്കുന്ന ജിഎഫ്എസ് ഗാലക്സി എന്ന കപ്പലിനു നേർക്കാണ് ഒമാൻ തീരത്തിനു സമീപത്തു വച്ച് ഞായറാഴ്ച രാവിലെ ആക്രമണം നടന്നത്.
കപ്പലിനു നേർക്ക് ആക്രമണം നടന്ന വിവരം വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. കപ്പലിൽ ഇന്ത്യക്കാരായ 11 ജീവനക്കാർ ഉണ്ടായിരുന്നുവെന്നും ഇവരിൽ 10 പേരെ രക്ഷപെടുത്തിയെന്നും ഒരാളെ കാണാനില്ലെന്നും മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. ഒമാനിലെ ഇന്ത്യൻ എംബസി സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. രക്ഷാപ്രവർത്തന നടപടികൾ ഒമാൻ അധികൃതരുമായി ചേർന്ന് ഏകോപിപ്പിക്കുകയും ചെയ്യുന്നുണ്ട്.
ആക്രമണത്തിൽ കപ്പലിനു സാരമായ നാശനഷ്ടങ്ങൾ സംഭവിച്ചുവെന്നാണ് റിപ്പോർട്ട്. അനുവദനീയമല്ലാത്ത പാതയിലൂടെ സഞ്ചരിച്ചതിനാലാണ് ആക്രമണം നടത്തിയതെന്നാണ് ഇറാന്‍റെ വിശദീകരണം. യുഎസുമായുള്ള സംഘർഷം കാരണം ഹോർമൂസ് കടലിടുക്ക് ഇറാൻ ഇപ്പോൾ അടച്ചിട്ടിരിക്കുകയാണ്.