ഹോർമുസ് കടലിടുക്ക്
ദുബായ്: ലെബനനില്‍ ഹിസ്ബുള്ള ഭീകരർക്കെതിരേ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ 26ഓളം പേർ കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് ഇറാന് ശനിയാഴ്ച ഹോര്‍മുസ് കടലിടുക്ക് വീണ്ടും അടച്ചു, ഇതോടെ അമെരിക്കയുമായി ഏര്‍പ്പെട്ട സമാധാന ഉടമ്പടിയുടെ ഭാവി തുലാസിലായി. ഈ മാസം 17നാണ് അമെരിക്കയും ഇറാനും ഇടക്കാല കരാറില്‍ ഒപ്പുവച്ചത്. ഇത് പ്രകാരം ഇറാന് ഹോര്‍മുസ് കടലിടുക്ക് തുറന്നു കൊടുക്കുമെന്ന് വാഗ്ദാനം ചെയ്തു. കരാര്‍ പ്രകാരം തുറക്കുകയും ചെയ്തു. എന്നാല്‍ വെള്ളിയാഴ്ചയും ശനിയാഴ്ചയും ഇസ്രയേല്‍ ആക്രമണം തുടര്‍ന്നതോടെ ശനിയാഴ്ച ഹോര്‍മുസ് വീണ്ടും ഇറാന് അടയ്ക്കുകയായിരുന്നു.
അതേസമയം ഹോർമുസ് അടച്ചിട്ടിരിക്കുന്നതിന് "തെളിവൊന്നുമില്ല" എന്ന് യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് ഫോക്സ് ന്യൂസിനോട് പറഞ്ഞു. ശനിയാഴ്ച പുലര്‍ച്ചെ, ഇസ്രയേലി ആക്രമണങ്ങളില്‍ രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ 16 പേര് കൊല്ലപ്പെട്ടതായി ലെബനന് സിവില്‍ ഡിഫന്‍സും മാധ്യമങ്ങളും അറിയിച്ചു.
ശനിയാഴ്ച പുലര്‍ച്ചെ ലെബനന്റെ തെക്കന്‍ ഭാഗങ്ങളിലുടനീളമുള്ള നിരവധി പട്ടണങ്ങളില്‍ ഇസ്രായേല്‍ ആക്രമണം നടത്തിയതായി ലെബനന് വാര്‍ത്താ ഏജന്‍സിയായ എന്‍എന്‍എ റിപ്പോര്‍ട്ട് ചെയ്തു. അറബ്സലിം പട്ടണത്തില്‍ നടന്ന വ്യോമാക്രമണത്തില്‍ മൂന്ന് പേര് കൊല്ലപ്പെട്ടതായും ദെയ്ര് അല്‍-സഹ്റാനി പട്ടണത്തില്‍ നടന്ന ഡ്രോണ്‍ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്. കുറഞ്ഞത് ഏഴ് പേരെങ്കിലും അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് ലെബനന് സൈന്യം അറിയിച്ചു. തെക്കന്‍ ലെബനനിലെ കഫാര്‍ റമ്മാനും നബാത്തിഹിനും ഇടയില്‍ ഒരു സൈനികന് കൊല്ലപ്പെട്ടതായി ലെബനന് സൈന്യം അറിയിച്ചു.
ഇറാന് പിന്തുണയുള്ള തീവ്രവാദ ഗ്രൂപ്പായ ഹിസ്ബുള്ള വെടിനിര്‍ത്തല്‍ ലംഘിച്ച് തെക്കന്‍ ലെബനനില്‍ പ്രവര്‍ത്തിക്കുന്ന ഐഡിഎഫ് സൈനികര്‍ക്ക് നേരെ രാത്രിയില്‍ 50 ലധികം പ്രൊജക്ടൈലുകള്‍ പ്രയോഗിച്ചതായി ഇസ്രയേല്‍ പ്രതിരോധ സേനയുടെ (ഐഡിഎഫ്) പ്രസ്താവനയില്‍ പറഞ്ഞു. ഇതിനെതിരേയാണു ഹിസ്ബുള്ളയ്ക്കെതിരേ ആക്രമണങ്ങള്‍ നടത്തിയതെന്നും ഇസ്രയേല്‍ സൈന്യം പറഞ്ഞു.