കരാറുകൾ ലംഘിച്ച് ഗാസയിൽ ഇസ്രയേലിന്‍റെ വ്യോമാക്രമണം; മരണം 200 കടന്നു
ജറുസലേം: ഗാസയിൽ ഹമാസിനെതിരേ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ മരണം 200 കടന്നു. ജനുവരി 19 ന് നിലവിൽ വന്ന വെടിനിർത്തൽ കരാർ ലംഘിച്ചാണ് ഇസ്രയേലിന്‍റെ നടപടി. വ്യോമാക്രമണത്തിൽ പ്രധാനമായും കുട്ടികളും സ്ത്രീകളും പ്രായമായവരുമാണ് കൊല്ലപ്പെട്ടിരിക്കുന്നതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഗാസ സിറ്റി, മധ്യ ഗാസ, ഖാൻ യൂനിസ് റഫ എന്നിവിടങ്ങളിലാണ് രാത്രിയോടെ വ്യോമാക്രമണം നടത്തിയത്. 150 ഓളം പേർക്ക് പരുക്കേറ്റിട്ടുണ്ട്. മരണ സംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് സൂചന. വെടിനിർത്തൽ ആരംഭിച്ചതിനു ശേഷമുള്ള ഏറ്റവും വലിയ ആക്രമണമാണിത്.