പറക്കലിനിടെ 26,000 അടിയിലേക്ക് വീണ് ജാപ്പനീസ് വിമാനം; മരണം മുന്നിൽ കണ്ടെന്ന് യാത്രക്കാർ
ടോക്കിയോ: ചൈനയിലെ ഷാങ്ഹായിൽ നിന്ന് ജപ്പാനിലെ ടോക്കിയോയിലേക്ക് പറന്ന ജപ്പാൻ എയർലൈന്‍റെ വിമാനം വലിയ അപകടത്തിൽ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ബോയിംഗ് 737 വിമാനം ഏകദേശം 26,000 അടി താഴ്ചയിലേക്ക് വീഴുകയായിരുന്നു. പിന്നാലെ തന്നെ ജപ്പാനിലെ കാൻസായിയിൽ വിമാനം അടിയന്തര ലാൻഡിങ് നടത്തി.
ജൂൺ 30 നായിരുന്നു സംഭവം. ചൈനയിലെ ഷാങ്ഹായിൽ നിന്ന് പറന്നുയർന്നതിനു പിന്നാലെ തകരാർ അനുഭവപ്പെടുകയായിരുന്നു. പിന്നാലെ തന്നെ 36,000 അടിയിൽ പറന്നിരുന്ന വിമാനം 10,500 അടിയിലേക്ക് വീഴുകയായിരുന്നു. 191 യാത്രക്കാരുമായി പറന്ന വിമാനത്തിനാണ് തകരാറുണ്ടായത്. ഭയന്ന് യാത്രക്കാർ പരിഭ്രാന്തിയിലായതോടെ എല്ലാവർക്കും ഓക്സിജൻ മാസ്ക് നൽകി.
ഇതോടെ മരണം മുന്നിൽ കണ്ടുവെന്ന് യാത്രക്കാർ പറഞ്ഞതായി അന്താരാഷ്ട്ര മാധ്യമങ്ങളുടെ റിപ്പോർട്ടിൽ പറയുന്നു. എന്നാൽ ആർക്കും തന്നെ പരുക്കില്ല. "എന്‍റെ ശരീരം ഇപ്പോഴും ഇവിടെയുണ്ട്, പക്ഷേ എന്‍റെ ആത്മാവ് ഇതുവരെ എഴുന്നേറ്റിട്ടില്ല. എന്‍റെ കാലുകൾ ഇപ്പോഴും വിറയ്ക്കുന്നു. ജീവിതമോ മരണമോ നേരിടുമ്പോൾ, മറ്റെല്ലാം നിസ്സാരമായി തോന്നുന്നു."- എന്ന് ഒരു യാത്രക്കാരൻ സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമിൽ പ്രതികരിച്ചു.
സംഭവത്തിനു പിന്നാലെ യാത്രക്കാർക്കെല്ലാം എയർലൈൻ നഷ്ടപരിഹാരം അനുവദിച്ചതായി അറിയിച്ചിട്ടുണ്ട്. എന്നാൽ ഇപ്പോഴും സോഷ്യൽ മീഡിയകളിൽ ഇതിനെ ചൊല്ലി പ്രതിഷേധം തുടരുകയാണ്.