ഖമനേയി കൊല്ലപ്പെട്ടത് സ്വന്തം ഓഫിസിൽവച്ച്, ട്രെംപിന് നന്ദി പറഞ്ഞ് വിമത നേതാവ്
ടെഹ്റാൻ: ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനേയി കൊല്ലപ്പെട്ടതിന് പിന്നാലെ അമെരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിന് നന്ദി പറഞ്ഞ് ഇറാനിലെ വിമത നേതാവ് റെസ പഹ്‌ലവി. ചരിത്രത്തിൽ നിന്ന് ഖമേനിയെ തുടച്ചുനീക്കിയെന്നായിരുന്നു റെസ പഹ്‌ലവിയുടെ പ്രതികരണം.
ഇറാനിലെ അവസാന ഷാ ആയിരുന്ന മുഹമ്മദ് റെസ പഹ്‌ലവിയുടെ മകനാണ് റെസ പഹ്‌ലവി. ഇറാനിലെ ധീരരായ ആയിരക്കണക്കിന് പേരെ ഇല്ലായ്മ ചെയ്ത കൊലയാളിയാണ് ഖമനേയി. ഇറാനികൾ ഉയിർത്തെഴുന്നേൽക്കേണ്ട സമയമാണ് ഇതെന്നും അദ്ദേഹം എക്സിൽ കുറിച്ചു.
ഇസ്രയേൽ- അമേരിക്ക സൈനിക നീക്കത്തിലാണ് ഇറാന്‍റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയി കൊല്ലപ്പെട്ടത്. ശനിയാഴ്ച പുലർച്ചെ സ്വന്തം ഓഫീസിൽ വെച്ചാണ് ഖമനേയി കൊല്ലപ്പെട്ടത്. ആയത്തുള്ള ഖമനേയിയുടെ മകളും മരുമകനും പേരക്കുട്ടിയും വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടു.
ഇറാനെതിരെ സൈനിക ആക്രമണം തുടരുകയാണെന്ന് യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു. കൃത്യവും വേഗതയുമുള്ള ആക്രമണമാണ് നടക്കുന്നതെന്നും ഇറാനെതിരെ സൈനിക നടപടി ഈ ആഴ്ച ഉടനീളം തുടരുമെന്നുമാണ് അറിയിപ്പ്. മിഡിൽ ഈസ്റ്റിൽ സമാധാനം കൈവരിക്കും വരെ തുടരുമെന്ന് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് പ്രതികരിച്ചു. അതേസമയം ഇതുവരെ ഇല്ലാത്ത തിരിച്ചടിക്ക് ഒരുങ്ങുന്നുവെന്ന് ഐആര്‍ജിസി പ്രതികരിച്ചു. ഇസ്രയേലും അമേരിക്കൻ താവളങ്ങളുമാണ് ലക്ഷ്യം.