ഗൗതം അദാനി
ന്യൂയോർക്ക്: ഗൗതം അദാനിക്കെതിരേ അമെരിക്കൻ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമ്മീഷൻ ഫയൽ ചെയ്ത വഞ്ചനാക്കേസ് ഒത്തു തീർപ്പിലേയ്ക്ക്. സൗരോർജ പദ്ധതിക്കായി സർക്കാർ ഉദ്യോഗസ്ഥർക്ക് കൈക്കൂലി നൽകിയത് മറച്ചു വച്ച് വിദേശ നിക്ഷേപകരെ വഞ്ചിച്ചു എന്നതായിരുന്നു കേസ്.
ഗൗതം അദാനി ആറു മില്യൺ ഡോളറും അനന്തരവൻ സാഗർ അദാനി പന്ത്രണ്ടു മില്യൺ ഡോളറും സിവിൽ പിഴയായി നൽകിയാണ് കേസ് അവസാനിപ്പിക്കാൻ നീക്കം നടത്തുന്നത്. ന്യൂയോർക്ക് ടൈംസാണ് ഈ വാർത്ത പുറത്തു വിട്ടത്.
സിവിൽ കേസിനു പുറമേ, ന്യൂയോർക്കിൽ അദാനിക്കെതിരേ നിലനിന്നിരുന്ന സെക്യൂരിറ്റീസ് ഫ്രോഡ്,വയർ ഫ്രോഡ് തുടങ്ങിയ ക്രിമിനൽ കേസുകളും പിൻവലിക്കപ്പെടാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. 2024ലാണ് അദാനിക്കെതിരേ അമെരിക്കയിൽ നിയമനടപടികൾ ആരംഭിച്ചത്. വിദേശരാജ്യങ്ങളിലെ ബിസിനസ് ഇടപാടുകളിൽ കൈക്കൂലി നൽകുന്നത് നിരോധിക്കുന്ന ഫോറിൻ കറപ്റ്റ് പ്രാക്റ്റീസസ് ആക്റ്റ് 2025 മാർച്ചിൽ ട്രംപ് മരവിപ്പിച്ചിരുന്നു.
അമെരിക്കയിൽ കേസ് രജിസ്റ്റർ ചെയ്തതിനു പിന്നാലെ കെനിയ, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിൽ അദാനി ഗ്രൂപ്പിന്‍റെ പ്രധാന കരാറുകൾ റദ്ദാക്കപ്പെടുകയോ തടയപ്പെടുകയോ ചെയ്തിരുന്നു. കൂടാതെ ഹിൻഡൻബർഗ് റിസർച്ച് ഉന്നയിച്ച ഓഹരി ക്രമക്കേട് ആരോപണങ്ങളും അദാനിക്ക് വലിയ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. എന്നാൽ ഇപ്പോൾ യുഎസ് ഭരണകൂടം കേസുകളിൽ നിന്ന് പിന്മാറുന്നത് അദാനി ഗ്രൂപ്പിന് ആഗോള തലത്തിൽ ഗുണകരമാകും.