"ലാദൻ അന്ന് രാത്രി രക്ഷപെട്ടത് പെണ്ണിന്‍റെ വേഷം കെട്ടി"; വെളിപ്പെടുത്തലുമായി മുൻ സിഐഎ ഓഫിസർ
ന്യൂഡൽഹി: അൽഖ്വയ്ദ സ്ഥാപകൻ ഒസാമ ബിൻ ലാദൻ സ്ത്രീയായി വേഷം മാറിയാണ് രക്ഷപെട്ടതെന്ന വെളിപ്പെടുത്തലുമായി മുൻ സിഐഎ ഓഫിസർ ജോൺ കിരിയാകോ. എഎൻഎ വാർത്താ ഏജൻസിക്കു നൽകിയ അഭിമുഖത്തിലാണ് വെളിപ്പെടുത്തൽ. 2001 സെപ്റ്റംബർ 11ന് യുഎസ് അഫ്ഗാനിസ്ഥാനിലെ ഭീകരത്താവളങ്ങളിൽ ആക്രമണം നടത്തിയ സമയത്താണ് ലാദൻ അവിടെ നിന്ന് രക്ഷപെട്ടത്. 9/11 ഭീകരാക്രമണത്തിൽ 3000 പേർ കൊല്ലപ്പെട്ടതിനു പിന്നാലെയാണ് യുഎസ് ലാദനു വേണ്ടിയുള്ള വേട്ട ശക്തമാക്കിയത്. അഫ്ഗാനിസ്ഥാനിലെ ടോറ ബോറ പർവതത്തിലായിരുന്നു അന്ന് ലാദനും കൂട്ടാളികളും ഒളിച്ചു പാർത്തിരുന്നത്. ഭീകരർക്കും യുഎസ് സേനയ്ക്കും ഇടയിലായി പ്രവർത്തിച്ചിരുന്ന സെൻട്രൽ കമാൻഡ് കമാൻഡറുടെ തർജമക്കാരൻ ഒരു അൽഖ്വയ്ദ ഭീകരാനിയിരുന്നുവെന്ന് ഞങ്ങൾക്ക് തിരിച്ചറിയാൻ സാധിച്ചിരുന്നില്ല. അയാൾ യുഎസ് സേനയിൽ നുഴഞ്ഞു കയറുകയായിരുന്നു.
ആ സമയത്ത് ഒരു മാസത്തിലധികം ഞങ്ങൾ കാത്തിരുന്നു. അതിനു ശേഷമാണ് അഫ്ഗാനിസ്ഥാനിൽ ബോംബാക്രമണം ആരംഭിച്ചത്. ഞങ്ങൾ സാവകാശത്തിൽ ചിന്തിച്ചാണ് പ്രവർത്തിച്ചിരുന്നത്.വികാരങ്ങളുടെ പേരിൽ തീരുമാനങ്ങളെടുക്കാതിരിക്കാൻ ശ്രദ്ധിച്ചിരുന്നു. മേഖലയിൽ ശക്തിയാർജിക്കാനായാണ് ഒരുമാസത്തോളം കാത്തിരുന്നത്. പിന്നീട് അൽ ഖ്വയ്ദ മേഖലയിൽ ആക്രമണം ആരംഭിച്ചു. 2001 ഒക്റ്റോബറിൽ ലാദൻ പിടിയിലാകുമെന്ന് തന്നെ ഉറപ്പിച്ചു. പർവതത്തിൽ നിന്ന് ഇറങ്ങി കീഴടങ്ങാൻ ഞങ്ങൾ ആവശ്യപ്പെട്ടു. പ്രഭാതം വരെ സമയം നൽകണമെന്നും അതിനിടയിൽ ഒരു കുട്ടിയെയും സ്ത്രീയെയും ഇവിടെ നിന്നും മാറ്റേണ്ടതുണ്ടെന്നും അതിനു ശേഷം കീഴടങ്ങാമെന്നും അവർ അറിയിച്ചു.
ലാദന്‍റെ ആവശ്യം തർജമ ചെയ്തു നൽകിയയാൾ അക്കാര്യത്തിൽ യുഎസിന്‍റെ ഉറപ്പു നേടുന്നതിലും വിജയിച്ചു. അങ്ങനെ രാത്രിയിൽ സ്ത്രീയുടെ വേഷം കെട്ടി ലാദൻ പിക് അപ് ട്രക്കിൽ കയറി പാക്കിസ്ഥാനിലേക്ക് രക്ഷപ്പെട്ടു. നേരം വെളുത്തപ്പോൾ ടോറ ബോറയിൽ കീഴടങ്ങാനായി ആരും അവശേഷിച്ചിരുന്നില്ല. അങ്ങനെയാണ് യുഎസിന് പോരാട്ടം പാക്കിസ്ഥാനിലേക്ക് മാറ്റേണ്ടി വന്നതെന്നാണ് കിരിയാകോ പറയുന്നത്.
പിന്നീട് വടക്കൻ പാക്കിസ്ഥാനിൽ നിന്ന് 2011 മേയിൽ ലാദനെ പിടികൂടി വധിച്ചു.