ട്രംപുമായി അഭിപ്രായ ഭിന്നതയുണ്ട്: തുറന്നു പറഞ്ഞ് നെതന്യാഹു
ടെൽ അവീവ്: അമെരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപുമായി അഭിപ്രായ വ്യത്യാസമുണ്ടെന്നു തുറുന്നു സമ്മതിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. തങ്ങൾ ഇരുവരും രണ്ടു സ്വതന്ത്ര രാജ്യങ്ങളുടെ നേതാക്കളാണെന്നും അതിനാൽ തന്നെ എല്ലായ്പോഴും പരസ്പരം എല്ലാ കാര്യങ്ങളും പൂർണമായി അംഗീകരിക്കാറില്ലെന്നും നെതന്യാഹു വ്യക്തമാക്കി.
എന്നാൽ ഇത്തരത്തിൽ ഒരു പ്രതികരണം നടത്താനുണ്ടായ സാഹചര്യം എന്താണെന്ന് അദ്ദേഹം വ്യക്തമാക്കിയില്ല. അന്താരാഷ്ട്ര നയതന്ത്ര ഉച്ചകോടിയിൽ സംസാരിക്കവേയാണ് നെതന്യാഹു ഇക്കാര്യങ്ങൾ പങ്കു വച്ചത്.
"പ്രസിഡന്‍റ് ട്രംപ് ഞാൻ ആഗ്രഹിക്കുന്നതെല്ലാം ചെയ്യാറില്ല. അതു പോലെ അദ്ദേഹം ആഗ്രഹിക്കുന്നതെല്ലാം ഞാനും ചെയ്യാറില്ല. ഞങ്ങൾ സ്വാതന്ത്ര്യവും അഭിമാനവുമുള്ള രണ്ടു രാജ്യങ്ങളുടെ നേതാക്കളാണ്. അതു കൊണ്ടു തന്നെ ചിലപ്പോഴൊക്കെ ഞങ്ങളുടെ അഭിപ്രായങ്ങൾ പരസ്പരം വ്യത്യാസപ്പെട്ടിരിക്കാറുണ്ട്'- നെതന്യാഹു പറഞ്ഞു.
മധ്യേഷ്യയിൽ നിലവിൽ ഉണ്ടായ പുതിയ സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തിൽ ഇസ്രയേൽ പ്രധാനമന്ത്രിയുടെ ഈ പ്രസ്താവന വളരെ സുപ്രധാനമായാണ് വിലയിരുത്തപ്പെടുന്നത്. ഹമാസ്, ഹിസ്ബുള്ള കൂടാതെ ഇറാന്‍റെ പിന്തുണയുള്ള മറ്റു സായുധ ഗ്രൂപ്പുകൾ എന്നിവരിൽ നിന്നും കടുത്ത സുരക്ഷാ വെല്ലുവിളികളാണ് ഇസ്രയേൽ ഇപ്പോൾ നേരിട്ടു കൊണ്ടിരിക്കുന്നത്.