ട്രംപ് ഭരണകൂടത്തിനെതിരെ വിമർശനവുമായി ഫെഡറൽ ജഡ്ജി ടാന്യ ചുട് കൻ
getty images
വാഷിങ്ടൺ: അഞ്ച് ആഫ്രിക്കൻ കുടിയേറ്റക്കാരെ അവരുടെ സ്വന്തം നാട്ടിലേയ്ക്ക് നാടുകടത്തുന്നത് തടഞ്ഞുകൊണ്ടുള്ള കോടതി ഉത്തരവുകൾ മറികടക്കാൻ ട്രംപ് ഭരണകൂടം രഹസ്യ മാർഗം ഉപയോഗിക്കുന്നതായി ഫെഡറൽ ജഡ്ജി ടാന്യ ചുട്കൻ. ഈ നീക്കം നിയമ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണെന്ന് ജഡ്ജി വിമർശിച്ചു.
ആദ്യഘട്ടത്തിൽ കുടിയേറ്റക്കാരെ ഘാനയിലേയ്ക്ക് അയയ്ക്കുകയും പിന്നീട് അവിടെ നിന്ന് അവർക്ക് പീഡനമോ മരണമോ നേരിടാൻ സാധ്യതയുള്ള മറ്റു രാജ്യങ്ങളിലേയ്ക്ക് മാറ്റാൻ ഘാന തയാറാകുകയാണെന്നും കോടതി കണ്ടെത്തി. ഒരു ഹർജിക്കാരനെ ഘാനയിൽ നിന്ന് അയാളുടെ മാതൃരാജ്യമായ ഗാംബിയയിലേയ്ക്ക് ഇതിനോടകം തന്നെ അയച്ചതായി അമെരിക്കൻ സിവിൽ ലിബർട്ടീസ് യൂണിയൻ കോടതിയെ അറിയിച്ചു.
ഈ വിഷയത്തിൽ സർക്കാർ സ്വീകരിച്ച നടപടികളുടെ വിശദാംശങ്ങൾ ഹാജരാക്കാൻ ജഡ്ജി ടാന്യ ചുട്കൻ ഉത്തരവിട്ടു. നിയമവിരുദ്ധ കുടിയേറ്റക്കാർക്കെതിരെ ട്രംപ് ഭരണകൂടം സ്വീകരിക്കുന്ന കടുത്ത നടപടികളുടെ ഭാഗമായാണ് ആളുകളെ അവരുടെ രാജ്യങ്ങളല്ലാത്ത എൽസാൽവഡോർ, പനാമ, കോസ്റ്റാറിക്ക, നിരവധി ആഫ്രിക്കൻ രാജ്യങ്ങൾ എന്നിവിടങ്ങളിലേയ്ക്ക് അയയ്ക്കുന്നത്.
ജസ്റ്റിസ് ഡിപ്പാർട്ട്മെന്‍റിലെ എലിയാസിസ് പെരസ്, ഘാന ഈ നീക്കം നടത്തില്ലെന്ന് ഉറപ്പു നൽകിയിരുന്നതായി കോടതിയിൽ സമ്മതിച്ചു. എന്നാൽ നാടു കടത്തപ്പെട്ടവരെ മറ്റൊരു രാജ്യം എങ്ങനെ കൈകാര്യം ചെയ്യുന്നു എന്ന് നിയന്ത്രിക്കാൻ ജഡ്ജിക്ക് അധികാരമില്ലെന്നും അവർ വാദിച്ചു. കുടിയേറ്റക്കാരെ അവരുടെ സ്വന്തം രാജ്യങ്ങളല്ലാത്ത സ്ഥലങ്ങളിലേയ്ക്ക് അയയ്ക്കുന്നതു തുടരാമെന്ന് സുപ്രീം കോടതി ഈ വേനൽക്കാലത്ത് വിധിച്ചതായും അവർ ചൂണ്ടിക്കാട്ടി.