മുഖം മൂടിയണിഞ്ഞ് ഇറാനിയൻ സൈനികർ ഇന്ത്യൻ കപ്പലിലേയ്ക്ക്
IRAN MEDIA
ടെഹ്റാൻ: ഹോർമൂസ് കടലിടുക്കിലൂടെ ഇന്ത്യയിലേയ്ക്ക് യാത്ര ചെയ്തു കൊണ്ടിരുന്ന കപ്പൽ ഉൾപ്പടെ രണ്ടു ചരക്കു കപ്പലുകൾ ഇറാൻ സൈന്യം പിടിച്ചെടുത്തിരുന്നു. ദുബായിൽ നിന്ന് ഗുജറാത്തിലെ മുന്ദ്ര തുറമുഖത്തേയ്ക്ക് വരികയായിരുന്ന ‘എപ്പാമിനോണ്ടാസ്’ (Epaminondas) കപ്പലും, പനാമയുടെ പതാകയോടുകൂടിയ ‘എംഎസ്‌സി ഫ്രാൻസെസ്ക’ (MSC Francesca) കപ്പലുമാണ് ഐആർജിസി തടഞ്ഞത്. ട്രംപ് വെടിനിർത്തൽ കാലാവധി നീട്ടിയതിനു തൊട്ടു പിന്നാലെയായിരുന്നു ഇതെന്നതാണ് ശ്രദ്ധേയം.
ഓപ്പറേഷന്‍റെ ദൃശ്യങ്ങൾ ഇറാൻ ഔദ്യോഗികമായി പുറത്തു വിട്ടു. അതിവേഗ ബോട്ടുകളിൽ കപ്പലിനെ പിന്തുടരുന്നതും മുഖം മൂടിയണിഞ്ഞ സൈനികർ ഏണിയിലൂടെ കപ്പലിലേയ്ക്ക് കയറുന്നതും വീഡിയോയിൽ കാണം. ഇന്ത്യയിലേയ്ക്കുള്ള എപ്പാമിനോണ്ടാസ് കപ്പലിനെതിരേ ഗ്രനേഡുകൾ എറിയുകയും വെടി വയ്ക്കുകയും ചെയ്തതിനെ തുടർന്ന് കമാൻഡ് സെന്‍ററിന് കേടുപാടുകൾ സംഭവിച്ചതായി റിപ്പോർട്ടുകളുണ്ട്. എങ്കിലും കപ്പലിലെ ജീവനക്കാർ സുരക്ഷിതരാണെന്നാണ് വിവരം. പനാമയുടെ ഫ്രാൻസെസ്ക കപ്പലിനെതിരെയും കനത്ത വെടിവയ്പ്പ് ഉണ്ടായി.
ഈ മാസം ആദ്യം ഇറാന്‍റെ രണ്ടു കപ്പലുകൾ അമെരിക്കൻ സൈന്യം പിടിച്ചെടുത്തതിന്‍റെ മറുപടിയായാണ് ഈ നടപടി എന്നാണ് വിലയിരുത്തൽ. ഇറാൻ സൈന്യം ദുർബലമാണെന്ന ട്രംപിന്‍റെ ആരോപണങ്ങൾക്ക് മറുപടിയായും "മൊസ്കിറ്റോ ഫ്ലീറ്റ്'എന്നറിയപ്പെടുന്ന അതിവേഗ ബോട്ടുകളുടെ ഈ നീക്കം കാണപ്പെടുന്നു.
ഉപരോധം ലംഘിക്കുന്ന കപ്പലുകളെ തുടർന്നും തടയുമെന്നാണ് ഇറാന്‍റെ നിലപാട്. ലോകത്തിലെ പ്രധാന എണ്ണ ഗതാഗത പാതയായ ഹോർമൂസ് കടലിടുക്കിൽ ഉയരുന്ന സംഘർഷം ആഗോള ഊർജ വിപണിയിലും ആശങ്ക സൃഷ്ടിക്കുകയാണ്.