നൈജറിലെ സെന്‍റ് മേരീസ് കത്തോലിക്കാ സ്കൂൾ
getty image/ afp
അബുജ: നൈജീരിയയിൽ തീവ്രവാദി സംഘം തട്ടിക്കൊണ്ടു പോയ 130 വിദ്യാർഥികൾ കൂടി മോചിപ്പിക്കപ്പെട്ടു. നൈജർ പാപ്പിരിയയിലെ സെന്‍റ് മേരീസ് കത്തോലിക്കാ സ്കൂളിലെ 250 കുട്ടികളെയാണ് നവംബറിൽ ഭീകരർ തട്ടിക്കൊണ്ടു പോയത്. എന്നാൽ ഇതിൽ ഇപ്പോഴും വ്യക്തതയില്ല. ഇതിൽ 100 വിദ്യാർഥികളെ ഡിസംബർ ആദ്യ ആഴ്ചയിൽ മോചിപ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ 130 കുട്ടികളെ കൂടി മോചിപ്പിച്ചത്.
ആശ്വാസകരമായ വാർത്ത എന്നാണ് നൈജീരിയയിലെ ഫെഡറൽ ഗവണ്മെന്‍റ് ഇതേപ്പറ്റി പറഞ്ഞത്. കുട്ടികളെ വിട്ടയയ്ക്കാൻ മോചന ദ്രവ്യം നൽകിയോ എന്ന കാര്യത്തിൽ ഇനിയും വ്യക്തതയില്ല. ചിരിച്ചു കൊണ്ട് കൈകൾ വീശി പുറത്തേയ്ക്കു വരുന്ന കുട്ടികളുടെ ചിത്രങ്ങളും പുറത്ത് വന്നിട്ടുണ്ട്. കുട്ടികൾ ഇന്ന് നൈജറിലെ മിന്നയിൽ എത്തുമെന്നാണ് കരുതുന്നത്. തട്ടിക്കൊണ്ടുപോകൽ ശ്രമത്തിനിടെ 50 കുട്ടികൾ രക്ഷപ്പെട്ടിരുന്നു എന്ന് നൈജീരിയയിലെ ക്രിസ്ത്യൻ അസോസിയേഷൻ വ്യക്തമാക്കിയിരുന്നു.