നൈജീരിയയിൽ 300ലേറെ സ്കൂൾ വിദ്യാർഥികളെ തട്ടിക്കൊണ്ടുപോയി
അബുജ: നൈജീരിയയിൽ സ്കൂൾ ആക്രമിച്ച ഭീകരർ 303 വിദ്യാർഥികളെയും 12 അധ്യാപകരെയും തട്ടിക്കൊണ്ടുപോയി. മധ്യ- വടക്കൻ നൈജീരിയയില നൈജർ സംസ്ഥാനത്ത് കത്തോലിക്കാ സഭ നടത്തുന്ന സെന്‍റ് മേരീസ് സ്കൂളിൽ ശനിയാഴ്ചയായിരുന്നു ആക്രമണം.
നേരത്തേ, 215 പേരെ തട്ടിക്കൊണ്ടുപോയെന്നാണ് അറിയിച്ചിരുന്നത്. എന്നാൽ, 315 പേരെ തട്ടിക്കൊണ്ടുപോയതായി നൈജർ സിഎഎൻ ചാപ്റ്റർ ചെയർമാൻ ബുലുസ് ദൗവ യോഹന്ന പറഞ്ഞു. 10-18 വയസ് പ്രായമുള്ളവരാണു വിദ്യാർഥികൾ. രക്ഷപെടാൻ ശ്രമിച്ച 88 വിദ്യാർഥികളെയടക്കം പിടിച്ചുകൊണ്ടുപോയി.
സമീപ സംസ്ഥാനമായ കെബ്ബിയിലെ ബാഗ നഗരത്തിൽ പാപ്പിരി സമൂഹത്തിലെ 25 സ്കൂൾ വിദ്യാർഥികളെ തട്ടിക്കൊണ്ടുപോയതിന്‍റെ നടുക്കം മാറും മുൻപാണു വീണ്ടും തട്ടിക്കൊണ്ടുപോകൽ.
നൈജീരിയയിൽ ഇസ്‌ലാമിക് സ്റ്റേറ്റിന്‍റെ പിന്തുണയോടെ നടക്കുന്ന ക്രൈസ്തവ വിരുദ്ധ ആക്രമണങ്ങൾക്കെതിരേ നടപടിയെടുക്കുമെന്നു യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് കഴിഞ്ഞ ദിവസം മുന്നറിയിപ്പു നൽകിയിരുന്നു.