ആഞ്ചലിന ഹാൻ ഹിക്സ്
file photo
ടെക്സസ്: യുഎസിലെ ടെക്സസിൽ ജൂത സിനഗോഗ് ആക്രമിക്കാൻ ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ച് പതിനെട്ടുകാരിക്കെതിരേ കേസ്. നോർത്ത് കരോലിനയിലെ ലെക്സിങ്ടണിൽ നിന്നുള്ള ആഞ്ചലിന ഹാൻ ഹിക്സ് എന്ന യുവതിക്കെതിരേ കൊലപാതക ഗൂഢാലോചന, മാരകമായ ആയുധങ്ങൾ ഉപയോഗിച്ച് ആക്രമണം നടത്താനുള്ള ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.
എന്നാൽ ഈ ആരോപണങ്ങൾ കെട്ടിച്ചമച്ചതാണെന്ന് യുവതിയുടെ പിതാവ് പ്രതികരിച്ചു. ഹ്യൂസ്റ്റണിലെ കോൺഗ്രിഗേഷൻ ബെത് ഇസ്രയേൽ സിനഗോഗിനെ ലക്ഷ്യമിട്ട് രണ്ടു യുവാക്കളുമായി ചേർന്ന് യുവതി ആക്രമണം ആസൂത്രണം ചെയ്തതായാണ് കോടതി രേഖകൾ വ്യക്തമാക്കുന്നത്.
സിനഗോഗിൽ എത്തുന്നവർക്ക് ഇടയിലേയ്ക്ക് വാഹനം ഓടിച്ചു കയറ്റി കഴിയുന്നത്ര യഹൂദരെ കൊല്ലുക എന്നതാണ് ഈ ഗൂഢാലോചനയെന്ന് പ്രോസിക്യൂട്ടർമാർ പറയുന്നു. ഹിക്സിനെ ബുധനാഴ്ച നോർത്ത് കരോലിനയിൽ നിന്ന് അറസ്റ്റ് ചെയ്ത് ഡേവിഡ്സൺ കൗണ്ടി ജില്ലാ കോടതിയിൽ ഹാജരാക്കി. ആഞ്ചൽ, ടീഗൽ എന്നിങ്ങനെ രണ്ടു സഹപ്രതികളുമായി ചേർന്ന് 2028ൽ ആക്രമണം നടത്താനാണ് പദ്ധതി തയാറാക്കിയതെന്ന് രേഖകളിൽ പറയുന്നു. ഈ രണ്ടുപേരെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.