പാക്കിസ്ഥാനിൽ ഭീകരാക്രമണം; 23 മരണം
ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ വടക്കു പടിഞ്ഞാറൻ ജില്ലകളിൽ നടന്ന വിവിധ ഭീകരാക്രമണങ്ങളിൽ 20 സുരക്ഷാ ജീവനക്കാരും 3 പ്രദേശവാസികളും കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ. അഫ്ഗാനിസ്ഥാൻ അതിർത്തി ഖൈബർ പഖ്തൂൻഖ്വാ പ്രവിശ്യയിലെ വിവിധ ജില്ലകളിലാണ് ആക്രമണമുണ്ടായത്. ആക്രമണത്തിന്‍റെ ഉത്തരവാദിത്തം തെഹ്‌രീകെ താലിബാൻ (പാക്കിസ്ഥാനി താലിബാൻ) ഏറ്റെടുത്തിട്ടുണ്ട്.
ഖൈബർ പഖ്തുൻഖ്വ പ്രവിശ്യയിലെ നിരവധി ജില്ലകളിലാണ് വെള്ളിയാഴ്ച പൊലീസ് പരിശീലന സ്കൂളിന് നേരെ അടക്കം ചാവേർ ബോംബാക്രമണം നടന്നു.
2021-ൽ അയൽരാജ്യമായ അഫ്ഗാനിസ്ഥാനിൽ നിന്ന് യുഎസ് നേതൃത്വത്തിലുള്ള സൈന്യത്തെ പിൻവലിച്ചതിനും കാബൂളിലെ താലിബാൻ സർക്കാർ തിരിച്ചുവന്നതിനും ശേഷം ഖൈബർ പഖ്തുൻഖ്വയിൽ തീവ്രവാദം വർധിച്ചു.
കഴിഞ്ഞ ദിവസം അതിർത്തിയിലെ ഖൈബർ ജില്ലയിൽ പതിനൊന്ന് അർധസൈനികർ കൊല്ലപ്പെട്ടിരുന്നു. സ്‌ഫോടകവസ്തുക്കൾ നിറച്ച കാർ പൊലീസ് പരിശീലന സ്കൂളിന്‍റെ ഗേറ്റിലേക്ക് ചാവേർ ബോംബർ ഇടിച്ചുകയറ്റി ഏഴ് പൊലീസുകാർ കൊല്ലപ്പെടുകയും 13 പൊലീസുകാർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു.