Qatar airlines
സാക്രമെന്‍റോ: ഖത്തർ എയർവെയ്സ് വിമാനയാത്രയ്ക്കിടെ യാത്രക്കാരൻ മാംസാഹാരം കഴിച്ച് ശ്വാസം മുട്ടി മരിച്ച സംഭവത്തിൽ എയർലൈൻസിനെതിരേ കേസ് ഫയൽ ചെയ്ത് കുടുംബം. മുൻകൂട്ടി ഓർഡർ ചെയ്ത സസ്യാഹാരം നൽകിയില്ലെന്നും വൈദ്യസഹായം വൈകിയെന്നുമാണ് ആരോപണം.
2023ൽ ആഗസ്റ്റ് മൂന്നിന് ലോസ് ഏഞ്ചലസിൽ നിന്നു കൊളംബോയിലേക്കു പോകുകയായിരുന്ന വിമാനയാത്രയ്ക്കിടയിലായിരുന്നു സംഭവം.
കാലിഫോർണിയയിലെ കാർഡിയോളജിസ്റ്റ് ഡോക്റ്റർ അശോക ജയവീര സസ്യാഹാരം ആവശ്യപ്പെട്ടെങ്കിലും ജീവനക്കാർ നൽകിയില്ല. ശേഷം മാംസാഹാരം കഴിച്ചതിനെ തുടർന്ന് ആരോഗ്യ നില മോശമായി ശ്വാസം മുട്ടി മരിക്കുകയായിരുന്നു. ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി അണുബാധയ്ക്കു കാരണമായതാണ് മരണകാരണം.
ജീവനക്കാരുടെ അശ്രദ്ധ മൂലം മരണപ്പെട്ടതിന് നഷ്ടപരിഹാരമായി ഏറ്റവും കുറഞ്ഞ തുക 1,28,821 ഡോളർ എയർലൈൻസ് നൽകണമെന്ന് ആവശ്യപ്പെട്ടാണ് കേസ് ഫയൽ ചെയ്തിരിക്കുന്നത്. ഈ സംഭവം ഭക്ഷണ നിയന്ത്രണത്തെപ്പറ്റിയും എയർലൈൻ പ്രോട്ടോകോളുകളെപ്പറ്റിയും യാത്രക്കാർക്കിടയിൽ ആശങ്ക വർധിപ്പിച്ചിട്ടുണ്ട്.