യുക്രെയ്ൻ-റഷ്യ സമാധാനക്കരാറിന് ധാരണയായതായി സൂചന
file photo
വാഷിങ്ടൺ/അബുദാബി: റഷ്യയുമായുള്ള യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള സമാധാന ഉടമ്പടിക്ക് യുക്രെയ്ൻ സമ്മതിച്ചതായി യുഎസ് ഔദ്യോഗിക വക്താവ്. കരാറിലെ ചെറിയ ചില വിശദാംശങ്ങൾ മാത്രമേ ഇനി പരിഹരിക്കാനുള്ളു എന്നും അദ്ദേഹം പറഞ്ഞു. അതേസമയം കൂടുതൽ നടപടികൾ ആവശ്യമുണ്ടെന്ന് യുക്രെയ്ൻ പ്രസിഡന്‍റ് വ്ലോഡിമിർ സെലൻസ്കി പ്രതികരിച്ചു. ട്രംപ് ഭരണകൂടത്തിന്‍റെ നിർദേശത്തെ കുറിച്ച് റഷ്യൻ ഉദ്യോഗസ്ഥരുമായി ചർച്ചകൾ നടത്താൻ യുഎസ്
ആർമി സെക്രട്ടറി ഡാൻ ഡ്രിസ്കോൾ അബുദാബിയിൽ ഉള്ളപ്പോഴാണഅ യുഎസ് ഉദ്യോഗസ്ഥൻ ഇക്കാര്യം വെളിപ്പെടുത്തിയത്. യുക്രെയ്നിയൻ ഉദ്യോഗസ്ഥരുടെ പരസ്യമായ നിലപാടുകളിൽ നിന്നു വ്യത്യസ്തമായാണ് യുഎസിന്‍റെ പ്രസ്താവന. യുക്രെയ്നിന്‍റെ പ്രതിനിധി സംഘവും അബുദാബിയിലുണ്ട്. അവർ ആർമി സെക്രട്ടറി ഡാൻ ഡ്രിസ്കോളുമായി ബന്ധപ്പെട്ടു വരുന്നു.
യുക്രെയ്ന്‍റെ ദേശീയ സുരക്ഷാ സെക്രട്ടറി റുസ്തം ഉമറോവ് എക്സിൽ കുറിച്ചത് ഇങ്ങനെയാണ്:
“ജനീവയിൽ ചർച്ച ചെയ്ത കരാറിലെ പ്രധാന നിബന്ധനകളെ കുറിച്ച് പ്രതിനിധി സംഘങ്ങൾ ഒരു പൊതു ധാരണയിൽ എത്തിയിരിക്കുന്നു. ഞങ്ങളുടെ തുടർനടപടികൾക്ക് യൂറോപ്യൻ പങ്കാളികളുടെ പിന്തുണ ഞങ്ങൾ പ്രതീക്ഷിക്കുന്നു.'
അന്തിമ നടപടികൾ പൂർത്തിയാക്കാനും പ്രസിഡന്‍റ് ഡോണൾഡ് ട്രംപുമായി കരാർ ഉറപ്പിക്കാനുമായി സെലൻസ്കിയുടെ യുഎസ് സന്ദർശനം സംഘടിപ്പിക്കാൻ കാത്തിരിക്കുകയാണെന്നും ഉമറോവ് കൂട്ടിച്ചേർത്തു.