പോപ് ലിയോ പതിനാലാമന്‍റെ ജന്മഗൃഹം
file photo
പോപ് ലിയോ പതിനാലാമൻ ജനിച്ചു വളർന്ന വീട് വാങ്ങാനൊരുങ്ങി ജന്മനാടായ ഡോൾട്ടൻ ഗ്രാമം. ജൂലൈ ഒന്നിനു നടന്ന പ്രത്യേക ബോർഡ് മീറ്റിങ്ങിലാണ് ഈ തീരുമാനം. റോബർട്ട് ഫ്രാൻസിസ് പ്രിവോസ്റ്റ് എന്ന പോപ്പ് ലിയോ പതിനാലാമൻ ഇക്കഴിഞ്ഞ മേയിലാണ് പോപ്പായി തെരഞ്ഞെടുക്കപ്പെട്ടത്. 1955ൽ ഷിക്കാഗോയിൽ ജനിച്ച ഇദ്ദേഹം വില്ലനോവയിൽ നിന്ന് ഗണിത ശാസ്ത്രത്തിൽ ബിരുദവും ഷിക്കാഗോയിലെ കാത്തലിക് തിയോളജിക്കൽ യൂണിയനിൽ നിന്നു തിയോളജിയിൽ ഡിപ്ലോമയും നേടിയിട്ടുണ്ട്.
അമെരിക്കയിലെ ഇല്ലിനോയിസ് സ്റ്റേറ്റിലെ ഡോൾട്ടൻ ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന അദ്ദേഹത്തിന്‍റെ കുടുംബ വീടായ ചെറിയ ഇരുനില ഭവനം, മാർപാപ്പ തെരഞ്ഞെടുപ്പിനു ശേഷം ഏറെ ശ്രദ്ധ നേടിയിരുന്നു. 1949ലാണ് പോപ്പിന്‍റെ മാതാപിതാക്കൾ ഈ വീട് വാങ്ങിയത്. ഷിക്കാഗോയിൽ നിന്ന് ഏതാണ്ട് 32 കിലോമീറ്റർ അകലെയാണ് ഡോൾട്ടൺ ഗ്രാമം.
ഒരു അപൂർവ അവസരം എന്നാണ് ഡോൾട്ടൺ മേയർ ജേസൺ ഹൗസ് ഇതിനെ വിശേഷിപ്പിച്ചത്. മൈക്കൽ ജാക്സൺ, മാർട്ടിന്‍ ലൂഥർ കിങ് ജൂണിയർ എന്നിവരുടെ വീടുകൾ ചരിത്ര സ്മാരകങ്ങൾ ആയപ്പോഴുണ്ടായ സാമ്പത്തിക നേട്ടങ്ങൾ ബോർഡ് ഉദാഹരണമായി കാണുന്നുണ്ട്. എന്നാൽ വീടിന്‍റെ ഉടമയുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല.
വീടിന്‍റെ പരിസരത്തെ റോഡുകൾ നന്നാക്കുമെന്നും , വിനോദ സഞ്ചാരികളുടെ വരവ് ഗ്രാമത്തിന്‍റെ പുനരുജ്ജീവനത്തിനു കാരണമാകുമെന്നും ഗ്രാമാധികൃതർ പറഞ്ഞു. എന്നാൽ ചൊവ്വാഴ്ച നടന്ന യോഗത്തിൽ പോപ്പിന്‍റെ ബാല്യകാല ഭവനം വാങ്ങുന്നതിൽ ഗ്രാമവാസികളിൽ ചിലർ ആശങ്ക പ്രകടിപ്പിച്ചു. നിലവിൽ സാമ്പത്തിക ബുദ്ധിമുട്ടിലായ ഗ്രാമത്തിന് വീട് വാങ്ങുന്നതും അതുമായി ബന്ധപ്പെട്ട പരിപാലനവും അധിക ബാധ്യത ആകുമോ എന്നായിരുന്നു അവരുടെ ആശങ്ക.
നിലവിലുള്ള 3.65 മില്യൺ ഡോളറിന്‍റെ കടബാധ്യത,ഡോൾട്ടൺ ഗ്രാമത്തിന്‍റെ മുൻ മേയർ ടിഫനി ഹെന്യാർഡിന്‍റെ സാമ്പത്തിക ദുരുപയോഗം, അഴിമതി, സംസ്ഥാനത്തെ നിയമങ്ങൾ പാലിക്കാതെ ചെലവുകളുടെയും മറ്റു രേഖകളുടെയും വിവരങ്ങൾ വെളിപ്പെടുത്താതിരുന്നത് എന്നിവയുമായി ബന്ധപ്പെട്ട ആരോപണങ്ങൾ എന്നിവയെല്ലൊം ഡോൾട്ടൺ ഗ്രാമത്തെ ദേശീയ തലത്തിൽ വിവാദകേന്ദ്രമാക്കിയിരുന്നു.