ഓക്സിജൻ മാസ്കില്ലാതെ ശ്വസിച്ചു; മാർപാപ്പയുടെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടതായി വത്തിക്കാന്‍
വത്തിക്കാൻ: ചികിത്സയിൽ കഴിയുന്ന ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടതായി റിപ്പോർട്ട്. ഓക്സിജൻ മാസ്ക്കിന്‍റെ സപ്പോർട്ടില്ലാതെ മാർപാപ്പ ശ്വസിക്കാൻ തുടങ്ങിയതായും വത്തിക്കാൻ അറിയിച്ചു. ചികിത്സയുടെ ഭാഗമായുള്ള ഫിസിയോ തെറാപ്പി തുടരും. ശ്വാസകോശ അണുബാധ കുറഞ്ഞിട്ടില്ലെന്നും എന്നാൽ നില മെച്ചപ്പെട്ടതായും അധികൃതർ വ്യക്തമാക്കി.
കഴിഞ്ഞ ദിവസം ക്രൂശിത രൂപത്തിനു മുന്നിൽ പ്രാർത്ഥന നടത്തുന്ന ഫ്രാൻസിസ് മാർപ്പാപ്പയുടെ ചിത്രം വത്തിക്കാൻ പുറത്തു വിട്ടിരുന്നു. ശ്വാസകോശ അണുബാധയെത്തുടർന്ന് ഫെബ്രുവരി 14 മുതലാണ് പോപ്പിനെ റോമിലെ ജെമെല്ലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നീട് ആരോഗ്യ നില ഗുരുതരമായതോടെ മെക്കാനിക്കൽ വെന്‍റിലേറ്ററിലേക്ക് മാറ്റി ട്യൂബിലൂടെ ഓക്സിജന്‍ നല്‍കുകയും ചെയ്തിരുന്നു.
എന്നാൽ നിലവിൽ ആരോഗ്യസ്ഥിതിയിൽ പുരോഗതിയുണ്ടെന്നും, ആരോഗ്യനില പൂർണമായി വീണ്ടെടുക്കുന്നതുവരെ ആശുപത്രിയിൽ തന്നെ തുടരുമെന്നുമാണ് ഡോക്ടർമാർ അറിയിക്കുന്നത്.