ഹുഷൻപ്രീത് സിങ്, ജസ്പാൽ സിങ്, അമൃത്പാൽ സിങ്
ടെഹ്റാൻ: ഇറാൻ വഴി ഓസ്ട്രേലിയയിലേക്കു യാത്ര ചെയ്ത മൂന്നു പഞ്ചാബ് സ്വദേശികളെ ടെഹ്റാനിൽ വച്ച് കാണാതായി. പഞ്ചാബിലെ സംഗ്രൂർ സ്വദേശി ഹുഷൻപ്രീത് സിങ്, എസ്ബിഎസ് നഗർ സ്വദേശി ജസ്പാൽ സിങ്, ഹോഷിയാർപുർ സ്വദേശി അമൃത്പാൽ സിങ് എന്നിവരെയാണ് മേയ് ഒന്നാം തിയതി ടെഹ്റാനിൽ വിമാനമിറങ്ങിയതിനു പിന്നാലെ കാണാതായത്. ഇവരെ ടെഹ്റാനിൽ നിന്നു തട്ടിക്കൊണ്ടു പോയതാണെന്നാണ് നാട്ടിലെ ബന്ധുക്കൾക്കു ലഭിച്ച സന്ദേശം.
പഞ്ചാബിലെ ഏജന്‍റ് മുഖേന ഓസ്ട്രേലിയയിലേയ്ക്ക് യാത്ര തിരിച്ചതായിരുന്നു മൂവരും. ദുബായ്-ഇറാൻ-വഴി ഓസ്ട്രേലിയയിലേയ്ക്ക് കൊണ്ടുപോകാമെന്നായിരുന്നു പഞ്ചാബിലെ ഹോഷിയാർപൂരിലെ ഏജന്‍റ് നൽകിയ വാഗ്ദാനം. തുടർന്ന് ഡൽഹി വിമാനത്താവളത്തിൽ നിന്ന് യാത്ര തിരിച്ച മൂവരും മേയ് ഒന്നാം തിയതി ഇറാനിലെ ടെഹ്റാനിൽ വിമാനമിറങ്ങി. ടെഹ്റാനിൽ താമസ സൗകര്യം നൽകുമെന്നും ഏജന്‍റ് ഉറപ്പു നൽകിയിരുന്നു. എന്നാൽ ടെഹ്റാനിൽ എത്തിയതിനു പിന്നാലെ മൂവരെക്കുറിച്ചും വിവരം ലഭിക്കാതായി.
തട്ടിക്കൊണ്ടു പോയവർ യുവാക്കളുടെ കൈകളിൽ നിന്ന് ചോരയൊലിക്കുന്ന രീതിയിൽ മൂവരെയും കെട്ടിയിട്ട നിലയിലുള്ള വീഡിയോ ദൃശ്യങ്ങൾ അയച്ചു നൽകി.തുടർന്ന് അവരുടെ കുടുംബങ്ങളോട് ഒരു കോടി രൂപ മോചന ദ്രവ്യവും ആവശ്യപ്പെട്ടു. പണം നൽകിയില്ലെങ്കിൽ മൂവരെയും കൊലപ്പെടുത്തുമെന്നും ഭീഷണി മുഴക്കി. അക്രമി സംഘത്തിന്‍റെ ഫോണിൽ നിന്ന് യുവാക്കളും ബന്ധുക്കളുമായി സംസാരിച്ചിരുന്നു. എന്നാൽ മേയ് 11
നു ശേഷം തട്ടിക്കൊണ്ടു പോയവർ തങ്ങളെ ബന്ധപ്പെട്ടിട്ടില്ലെന്ന് യുവാക്കളുടെ കുടുംബങ്ങൾ പറഞ്ഞു. ഇറാനിൽ നിന്ന് മൂന്നു പഞ്ചാബ് സ്വദേശികളെ കാണാതായതായി ഇറാനിലെ ഇന്ത്യൻ എംബസിയും സ്ഥിരീകരിച്ചിട്ടുണ്ട്. കുടുംബാംഗങ്ങളുടെ പരാതി ലഭിച്ചതിനെ തുടർന്ന് യുവാക്കളെ കാണാതായത് ഇറാൻ അധികൃതരെ അറിയിച്ചതായും ഇവരെ കണ്ടെത്താനും സുരക്ഷ ഉറപ്പാക്കാനും ഇറാൻ അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഇന്ത്യൻ എംബസി അറിയിച്ചു.