ഐഡിഎഫിന്‍റെ അറബിക് വക്താവ് അവിചേയ് അദ്രെയ്
തെക്കൻ ലെബനനിലെ ഹിസ്ബുള്ളയുടെ ശക്തികേന്ദ്രങ്ങളായ പതിനാറു ഗ്രാമങ്ങളും പട്ടണങ്ങളും കടന്നാക്രമിക്കാൻ ഐഡിഎഫ്. ഹിസ്ബുള്ളയുടെ ഉന്മൂലനം ലക്ഷ്യമാക്കിയാണ് ഇസ്രയേലിന്‍റെ ഈ നീക്കം. ഹിസ്ബുള്ളയ്ക്കെതിരേ നടക്കാൻ പോകുന്ന വ്യോമാക്രമണങ്ങൾക്ക് മുന്നോടിയായി വെടി നിർത്തൽ സമയത്ത് ഈ പ്രദേശങ്ങളിലെ ജനങ്ങൾ ഒഴിഞ്ഞു പോകാൻ ഉത്തരവിട്ടിരിക്കുകയാണ് ഐഡിഎഫിന്‍റെ അറബിക് വക്താവ് അവിചേയ് അദ്രെയ്.
ലിറ്റാനി നദിയുടെ തെക്കു ഭാഗത്തുള്ള ഒരു പ്രദേശം ഇതിനകം തന്നെ പൂർണമായും ഒഴിപ്പിക്കൽ മുന്നറിയിപ്പു നൽകിക്കഴിഞ്ഞു. ഇതിനു പിന്നാലെയാണ് ഈ പുതിയ മുന്നറിയിപ്പ്. ഹിസ്ബുള്ള ഭീകരസംഘടന വെടിനിർത്തൽ കരാർ ലംഘിച്ചതാണ് ഐഡിഎഫിനെ പ്രകോപിപ്പിച്ചത്.
ഹിസ്ബുള്ളയുടെ ഏതെങ്കിലും ഘടകവുമായോ സൗകര്യവുമായോ അതിന്‍റെ ആയുധങ്ങളുമായോ ബന്ധപ്പെടുകയോ ഹിസ്ബുള്ളയുടെ കേന്ദ്രങ്ങളുടെ സമീപത്തു വസിക്കുകയോ ചെയ്യുന്ന ഏതൊരാളും തങ്ങളുടെ ജീവൻ അപകടത്തിൽ ആക്കുകയാണെന്നും ഐഡിഎഫ് വ്യക്തമാക്കി.