അലിയ റോസ.
വാഷിങ്ടണ്‍: സിലിക്കണ്‍ വാലിയിലെ എന്‍ജിനീയര്‍മാര്‍, എക്‌സിക്യൂട്ടീവുകള്‍ എന്നിവരില്‍ നിന്ന് രഹസ്യങ്ങള്‍ ശേഖരിക്കാന്‍ പരിശീലനം ലഭിച്ചിരുന്നെന്ന് റഷ്യയുടെ മുന്‍ചാരവനിത അലിയ റോസ വെളിപ്പെടുത്തി. ഇപ്പോള്‍ യുഎസില്‍ താമസിക്കുന്ന അലിയ ന്യൂയോര്‍ക്ക് പോസ്റ്റുമായി നടത്തിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. തന്‍റെ കൗമാരപ്രായം മുതല്‍ റഷ്യന്‍ അധികാരികള്‍ക്കു വേണ്ടി ചാരപ്രവര്‍ത്തനത്തിൽ ഏര്‍പ്പെട്ടിരുന്നെന്ന് അലിയ പറഞ്ഞു.
റഷ്യ ലക്ഷ്യമിട്ട ഒരു വ്യക്തിയുമായി താന്‍ പ്രണയത്തിലായതോടെയാണ് അവിടെ നിന്ന് പുറത്താക്കിയതെന്ന് അലിയ പറഞ്ഞു. ഒരു ചാരന്‍ അഥവാ ചാരവനിത തന്‍റെ ലക്ഷ്യത്തെ എങ്ങനെ സമീപിക്കുന്നു എന്നതിനെ കുറിച്ചുള്ള വിശദാംശങ്ങള്‍ അലിയ വെളിപ്പെടുത്തി.
''ടാര്‍ജെറ്റ് ചെയ്യുന്ന വ്യക്തിയുമായി ബന്ധം സ്ഥാപിക്കുന്നതിനു മുമ്പ് അവരുടെ ജീവിതത്തില്‍ പ്രത്യക്ഷപ്പെടും. അത് ചിലപ്പോള്‍ കോഫി ഷോപ്പില്‍ വച്ചാകും. അതുമല്ലെങ്കില്‍ ജിമ്മില്‍ വച്ചായിരിക്കും. പിന്നീട് അവരുടെ സോഷ്യല്‍ മീഡിയയിലെ പോസ്റ്റുകള്‍ ലൈക്ക് ചെയ്യും'', അലിയ പറഞ്ഞു.
അതിനുശേഷം വൈകാരിക തലത്തിലേക്ക് കാര്യങ്ങളെ വികസിപ്പിക്കും. അഭിനന്ദനങ്ങള്‍, സെല്‍ഫികള്‍, ഫോട്ടോകള്‍ അയച്ചുകൊടുത്തൽ എന്നിവയൊക്കെ ഉപയോഗിക്കും. അവരുടെ മുന്‍പില്‍ തങ്ങള്‍ ദുര്‍ബലരാണെന്നും ഒറ്റയ്ക്കാണെന്നുമൊക്കെ പറയും. ഇത്തരത്തില്‍ ഒരു പെണ്‍കുട്ടി പറയുമ്പോള്‍ സ്വാഭാവികമായും തങ്ങള്‍ ലക്ഷ്യമിട്ടിരിക്കുന്ന പുരുഷനില്‍ നായകന്‍ ഉണ്ടെന്ന തോന്നല്‍ ജനിപ്പിക്കും. അയാള്‍ക്കു പിന്നീട് രക്ഷകന്‍ ആണെന്ന തോന്നല്‍ സ്വയം ഉണ്ടാകും. ഈയവസരമാണ് ഒരു സ്‌പൈ ശരിക്കും മുതലെടുക്കുന്നതെന്ന് അലിയ പറഞ്ഞു.
ടെക് ജീവനക്കാര്‍ പലപ്പോഴും അമിത ജോലിഭാരം അനുഭവിക്കുന്നവരും ഒറ്റപ്പെടുന്നവരുമാണ്. അവര്‍ മിടുക്കരും പ്രതിഭാശാലികളുമായിരിക്കും. ഇക്കാരണളാല്‍ അവര്‍ ഡേറ്റിങ്ങില്‍ ഒരുപാട് സമയം വിനിയോഗിക്കുകയും ചെയ്യുമെന്നും അലിയ പറഞ്ഞു. 2020ല്‍ യുഎസ് ഗ്രീന്‍ കാര്‍ഡ് ലഭിച്ചതാണ് അലിയക്ക്. താന്‍ ചാരപ്രവര്‍ത്തനം ഒരിക്കലും യുഎസില്‍ നടത്തിയിട്ടില്ലെന്ന് അലിയ പറഞ്ഞു. യുകെയിലും യൂറോപ്പിലുമായിരുന്നു 'സ്‌പൈ' വര്‍ക്ക് നടത്തിയിരുന്നതെന്നും അവര്‍ പറഞ്ഞു.