ഡ്രൈവറില്ലാ കാറിൽ യാത്ര ചെയ്യുന്ന ഷെയ്ക്ക് ഹംദാൻ.
ദുബായ്: ഡ്രൈവറില്ലാ കാറിൽ സഞ്ചാരം നടത്തി ദുബായ് കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. ദുബായ് ജുമൈറയിലെ ബുർജ് അൽ അറബ് പ്രദേശത്തെ റോഡിലാണ് ഷെയ്ഖ് ഹംദാൻ കാറിൽ സഞ്ചരിച്ചത്.
ദൃശ്യങ്ങൾ ഷെയ്ഖ് ഹംദാൻ തന്നെയാണ് സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചത്. ഡ്രൈവർ സീറ്റിൽ ആരുമില്ലാതെയാണ് കാർ സഞ്ചരിക്കുന്നതെന്ന് വിഡിയോ ദൃശ്യങ്ങളിൽ വ്യക്തമാണ്. കാറിന്‍റെ പിറകിലെ സീറ്റിൽ ആർടിഎ ഡയറക്റ്റർ ബോർഡ് ചെയർമാനും ഡയറക്റ്റർ ജനറലുമായ മതാർ അൽ തായറും കൂടെ യാത്ര ചെയ്തിട്ടുണ്ട്.
കഴിഞ്ഞ മാസം ദുബായിൽ ഡ്രൈവറില്ലാ വാഹനങ്ങളെ നിയന്ത്രിക്കുന്ന ഓപ്പറേഷൻസ് ആൻഡ് കൺട്രോൾ സെന്‍റർ തുറന്നിരുന്നു. അപ്പോളോ ഗോ പാർക്ക് എന്ന പേരിൽ ദുബൈ സയൻസ് പാർക്കിലാണ് കൺട്രോൾ സെന്‍റർ പ്രവർത്തനമാരംഭിച്ചത്.
ചൈനയിലെ ബൈദുസ് ഇന്‍റലിജന്‍റ് ഡ്രൈവിങ് ഗ്രൂപ്പും ദുബൈ റോഡ് ട്രാൻസ്പോർട്ട് അഥോറിറ്റിയും ചേർന്നാണ് ദുബായ് അപ്പോളോ ഗോ പാർക്കിന് തുടക്കം കുറിച്ചത്. ചൈനക്ക് പുറത്ത് ബൈദുസ് ഗ്രൂപ്പ് ആരംഭിക്കുന്ന ആദ്യ ഓട്ടോണമസ് വെഹിക്കിൾ കൺട്രോൾ സെന്‍ററാണിത്.