അക്രമിയുടെ സിസിടിവി ദൃശ്യം
വാഷിങ്ടൺ: യുഎസിലെ ബ്രൗൺ സർവകലാശാലയിലുണ്ടായ വെടിവയ്പ്പിൽ രണ്ട് വിദ്യാർഥികൾ കൊല്ലപ്പെട്ടു. എട്ടു പേർക്ക് ഗുരുതരമായി പരുക്കേറ്റു. മരണസംഖ്യ ഉയർന്നേക്കുമെന്നാണ് വിവരം. സർവകലാശാലയിലെ സ്കൂൾ ഓഫ് എൻജിയനറിങ് ആൻഡ് ഫിസ്കിസ് വിഭാഗത്തിനു സമീപമാണ് വെടിവയ്പ്പ് നടന്നത്. വെടിവെപ്പ് നടത്തിയ ആൾക്കായി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി.
പരീക്ഷയുടെ രണ്ടാം ദിവസമാണ് ആക്രമണമുണ്ടായത്. കറുത്ത വസ്ത്രം ധരിച്ചെത്തിയ ആളാണ് ആക്രമണം നടത്തിയത്. അയാൾ യൂണിവേഴിസിറ്റി കെട്ടടത്തിൽ നിന്ന് പുറത്തുപോകുന്നതാണ് അവസാനമായി കണ്ടത്. അക്രമിയെ കണ്ടെത്താത്തതിനാൽ പ്രദേശവാസികളോട് വീടിനുള്ളിൽ തന്നെ തുടരാൻ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവത്തിന് പിന്നാലെ ഒരാളെ കസ്റ്റഡിയിൽ എടുത്തെങ്കിലും ഇയാൾക്ക് വെടിവെപ്പുമായി ബന്ധമില്ലെന്ന് കണ്ടെത്തുകയായിരുന്നു.
കൂടുതൽ വിശദാംശങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. വെടിവയ്പ്പ് നടന്ന ഏഴുനിലക്കെട്ടിടത്തിൽ നൂറിലധികം ലബോറട്ടറികളും ഡസൻ കണക്കിന് ക്ലാസ് മുറികളും ഓഫിസുകളും ഉണ്ടായിരുന്നുവെന്നാണ് സർവകലാശാല വെബ്സൈറ്റിൽ പറയുന്നത്. പൊലീസ് സജീവമായി അന്വേഷണം നടത്തി വരുകയാണെന്നും സംഭവസ്ഥലത്ത് നിന്ന് വിവരങ്ങൾ ശേഖരിക്കുന്നുണ്ടെന്നും പ്രൊവിഡൻസ് നഗരത്തിലെ ചീഫ് പബ്ലിക് ഇൻഫർമേഷൻ ഓഫിസർ ക്രിസ്റ്റി ഡോസ് റെയ്‌സ് പറഞ്ഞു.