മോസ്കോ: ഡൽഹിയിൽ നിന്ന് യുഎസിലേക്കുള്ള യാത്രയ്ക്കിടെ റഷ്യയിൽ അടിയന്തരമായി ഇറക്കേണ്ടി വന്ന എയർ ഇന്ത്യ വിമാനത്തിലെ യാത്രക്കാരെ മറ്റൊരു വിമാനത്തിൽ യുഎസിലേക്കു കൊണ്ടുപോയി.
യുഎസിലെ സാൻ ഫ്രാൻസിസ്കോയിലേക്കുള്ള യാത്രയ്ക്കിടെയാണ് സാങ്കേതിക തകരാർ കണ്ടെത്തിയതു കാരണം വിമാനം റഷ്യയിലെ മഗദനിൽ ഇറക്കേണ്ടി വന്നത്. 216 യാത്രക്കാരും 16 ജീവനക്കാരും വിമാനത്തിലുണ്ടായിരുന്നു.
ഇവർക്ക് നൽകിയ താമസ സൗകര്യത്തെക്കുറിച്ചും ഭക്ഷണത്തെക്കുറിച്ചുമെല്ലാം പരാതികൾ ഉയർന്നതിനു പിന്നാലെയാണ് ഫെറി ഫ്ളൈറ്റ് (യാത്രക്കാരില്ലാത്ത വിമാനം) അയച്ച് എല്ലാവരെയും ലക്ഷ്യ സ്ഥാനത്തേക്ക് കൊണ്ടുപോയത്.
സ്ത്രീകളും കുട്ടികളുമെല്ലാമടങ്ങുന്ന യാത്രക്കാരിൽ 20 പേർക്ക് വീതം ഓരോ മുറിയാണ് അനുവദിച്ചിരുന്നത്. ഇവർ നിലത്ത് ബ്ലാങ്കറ്റ് വിരിച്ച് കിടക്കുന്ന ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഭാഷാ പ്രശ്നവും പരിചിതമല്ലാത്ത ഭക്ഷണങ്ങളുമെല്ലാം യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കി.