സുനിത വില്യംസ്
ഫയൽ ചിത്രം
ലോകജനതയെ ഉത്കണ്ഠയിൽ ആഴ്ത്തിയ നീണ്ട ഒൻപതു മാസത്തെ ബഹിരാകാശ വാസത്തിനു ശേഷം സുനിത വില്യംസും സഹയാത്രികൻ ബുച്ച് വിൽമോറും ഏതാനും മണിക്കൂറുകൾക്കകം മടക്കയാത്രയ്ക്ക് ഒരുങ്ങുകയാണ്. ചരിത്രം സൃഷ്ടിച്ച മടക്കയാത്രയാണിത്.
സ്പേസ് എക്സിൽ നിന്നും അയച്ച ക്രൂ 10 ഐഎസ്എസിൽ എത്തിയതിനു ശേഷം നടക്കുന്ന പരമ്പരാഗത കൈമാറ്റച്ചടങ്ങിനു ശേഷമാകും മാർച്ച് 19ന് സുനിതയും ബുച്ചും പുറപ്പെടുകയെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.
ക്രൂ 10 പറന്നുയരും മുമ്പ് ഭൂമിയിലെ നാസ കേന്ദ്രത്തിലെ ബഹിരാകാശ യാത്രികർ പറഞ്ഞത് എല്ലാവർക്കും പിരിമുറുക്കം നിറഞ്ഞ ദിനം എന്നാണ്. എന്നാൽ വാഹനത്തിൽ ഉള്ളവർക്ക് അത് ആവേശഭരിതമായ യാത്രയായിരുന്നു.
ഇന്ത്യൻ സമയം മാർച്ച് 16 രാവിലെ എട്ടു മണിക്ക് ക്രൂ 10 ഐഎസ്എസിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് നേരത്തെ എത്തേണ്ടതായിരുന്നു. ഗ്രൗണ്ട് സപ്പോർട്ട് ക്ലാമ്പ് ആം ഉള്ള ഹൈഡ്രോളിക് സിസ്റ്റം പ്രശ്നം കാരണം13 നടക്കേണ്ടിയിരുന്ന ക്രൂ 10 മിഷൻ മാറ്റി വയ്ക്കേണ്ടി വന്നതിനാലാണ് ഇപ്പോൾ വൈകി പുറപ്പെട്ടത്.
നാസ ബഹിരാകാശ യാത്രികരായ ആൻ മക് ലൈയ്ൻ, നിക്കോൾ അയേഴ്സ്,ജാക്സയുടെ തകുയ ഒനിഷി, റോസ്കോമോസിന്‍റെ കിറിൽ പെസ്കോവ് എന്നിവരാണ് സ്പേസ് എക്സിന്‍റെ ഫാൽക്കൺ 9 ബഹിരാകാശ പേടകത്തിൽ ഉള്ളത്. മടക്കയാത്രയ്ക്കു മുന്നോടിയായി സുനിത വില്യംസ് റഷ്യൻ ബഹിരാകാശ യാത്രികനായ അലക്സി ഒവ്ചിനിന് ഐഎസ്എസ് കമാൻഡ് ഔപചാരികമായി കൈമാറി. നാസയുടെ ബഹിരാകാശ സഞ്ചാരി നിക്ക് ഹേഗ്, റഷ്യൻ ബഹിരാകാശ സഞ്ചാരി അലക്സാണ്ടർ ഗോർബുനോവ് എന്നിവരോടൊപ്പം ആയിരിക്കും സുനിതയും ബുച്ചും മാർച്ച് 19ന് സ്റ്റേഷനിൽ നിന്ന് പുറപ്പെടുന്നത്.