താരിഫിൽ സംസാരം ഉചിതമായ സമയത്തു മാത്രം: കനേഡിയൻ പ്രധാനമന്ത്രി
വാഷിങ്ടൺ: ക്യാനഡയിൽ നിന്നുള്ള ഉൽപന്നങ്ങൾക്ക് യുഎസ് മുപ്പത്തഞ്ചു ശതമാനം താരിഫ് ഏർപ്പെടുത്തിയതിനു പിന്നാലെ, യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപുമായി ഉചിതമായ സമയത്ത് സംസാരിക്കുമെന്ന് കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി. നേരത്തെ ഇരുപത്തഞ്ചു ശതമാനം ആയിരുന്ന താരിഫ് ആണ് യുഎസ് മുപ്പത്തഞ്ചാക്കി വർധിപ്പിച്ചത്.
ക്യാനഡയുടെ തുടർച്ചയായ നിഷ്ക്രിയത്വത്തിന്‍റെയും പ്രതികാര നടപടികളുടെയും ഫലമാണ് ഈ താരിഫ് വർധനയെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കി. ഓഗസ്റ്റ് ഒന്നിന് താരിഫ് ഏർപ്പെടുത്താനുള്ള സമയ പരിധിക്കു മുമ്പ് കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി വൈറ്റ് ഹൗസുമായി ബന്ധപ്പെട്ടെങ്കിലും തങ്ങൾ തമ്മിൽ സംഭാഷണങ്ങൾ ഒന്നും നടന്നില്ല എന്ന് ട്രംപ് മാധ്യമ പ്രവർത്തകരോട് പറഞ്ഞിരുന്നു.
വെള്ളിയാഴ്ചയ്ക്കു മുമ്പ് യുഎസുമായി ഒരു കരാറിൽ ഏർപ്പെടാത്ത സകല രാജ്യങ്ങൾക്കും ഉയർന്ന താരിഫുകൾഏർപ്പെടുത്തുമെന്ന് ട്രംപ് മുന്നറിയിപ്പു നൽകിയിരുന്നു. അന്താരാഷ്ട്ര തലത്തിൽ ക്യാനഡയാണ് അമെരിക്കയിൽ ഏറ്റവും കൂടുതൽ നിക്ഷേപം നടത്തുന്ന രണ്ടാമത്തെ രാജ്യമെന്നും തങ്ങൾക്ക് നാൽപതു ദശലക്ഷം ജനങ്ങളുണ്ടെന്നും മാർക്ക് കാർണി ട്രംപിനെ ഓർമിപ്പിച്ചു.