കരോലിൻ ലീവിറ്റ്, ഗ്രാഫിക്കൽ ഇമേജ്
വാഷിങ്ടൺ ഡിസി: യുഎസിൽനിന്ന് കയറ്റുമതി ചെയ്യുന്ന മദ്യത്തിന് ഇന്ത്യയിൽ 150% നികുതി ചുമത്തുന്നുണ്ടെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ്. അമെരിക്കൻ കാർഷിക ഉത്പന്നങ്ങൾക്ക് ഇന്ത്യ 100 ശതമാനവും നികുതി ചുമത്തുന്നുണ്ട്. ഈ സാഹചര്യത്തിൽ, ഇന്ത്യയിൽ നിന്ന് യുഎസിലേക്ക് കയറ്റുമതി ചെയ്യുന്ന ഉത്പന്നങ്ങൾക്കും സമാനമായി വലിയ നികുതി ചുമത്താനാണ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ഉദ്ദേശിക്കുന്നതെന്നും കരോലിൻ മുന്നറിയിപ്പ് നൽകി.
കെന്‍റക്കി ബോർബോൺ പോലുള്ള അമെരിക്കൻ മദ്യം ഇന്ത്യയിലേക്ക് കയറ്റുമതി ചെയ്യുന്നത് ലാഭകരമല്ലാത്ത സ്ഥിതിയാണുള്ളത്. കാർഷിക ഉത്പന്നങ്ങളുടെ കാര്യവും അതുപോലെയാണെന്ന് കരോലിൻ.
മെക്സിക്കോ, ക്യാനഡ, ചൈന എന്നീ രാജ്യങ്ങളിൽനിന്നു യുഎസിലേക്ക് ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങൾക്കു മേൽ പ്രതികാര നടപടിയെന്നോണം ട്രംപ് നികുതി വർധന നടപ്പാക്കിക്കഴിഞ്ഞു. ഇന്ത്യ അടക്കമുള്ള രാജ്യങ്ങൾക്ക് ആവർത്തിച്ച് മുന്നറിയിപ്പ് നൽകി വരുകയാണ്.
യുഎസ് ഉത്പന്നങ്ങൾക്കു മേലുള്ള നികുതി കുറയ്ക്കാത്ത കൂടുതൽ രാജ്യങ്ങൾക്കു മേൽ നികുതി വർധന നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്. നിലവിൽ വർധിപ്പിച്ച നികുതി ഇനിയും കൂട്ടാനും ആലോചിക്കുന്നുണ്ട്.
ഉയർന്ന നികുതി നിരക്ക് കാരണം ഇന്ത്യയുമായുള്ള വ്യാപാരം ബുദ്ധിമുട്ടേറിയതാണെന്ന് ട്രംപ് തന്നെ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു.