പ്രതീകാത്മക ചിത്രം
ടെഹ്റാൻ: യുഎസ്-ഇറാൻ യുദ്ധം അയവില്ലാതെ തുടരുന്നു. ഗൾഫ് രാജ്യങ്ങളായ യുഎഎ, ബഹ്റൈൻ, കുവൈത്ത്, ഖത്തർ എന്നിവിടങ്ങളിൽ യുഎസ് സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇറാൻ വ്യോമാക്രണം നടത്തി. മിസൈലുകൾ, ഡ്രോണുകൾ എന്നിവ ഉപയോഗിച്ചാണ് ഞായറാഴ്ച രാവിലെ ആറിന് ആക്രമണം അഴിച്ചുവിട്ടത്. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. കഴിഞ്ഞദിവസം ഇറാനിലെ 140 സൈനിക കേന്ദ്രങ്ങളിൽ യുഎസ് നടത്തിയ ആക്രമണത്തിനു തിരിച്ചടിയായാണ് ഗൾഫ് രാജ്യങ്ങളിലെ ഇറാന്‍റെ ആക്രമണം.
ആക്രമണത്തിൽ ഖത്തറിൽ മൂന്നു പേർക്ക് പരുക്കേറ്റു. ആക്രമണം വിജയം കണ്ടതായി ഇറാൻ അവകാശപ്പെട്ടു. എന്നാൽ ഇറാന്‍റെ എല്ലാ ആക്രമണങ്ങളെയും പ്രതിരോധിച്ചതായി ഗൾഫ് രാജ്യങ്ങൾ അറിയിച്ചു. യുഎസ് സൈന്യം നടത്തിയ ആക്രമണത്തിൽ ഇറാന്‍റെ പ്രധാന തുറമുഖങ്ങളായ ബന്ദർ അബ്ബാസ്, ചാബഹാർ, ആണവനിലയം സ്ഥിതിചെയ്യുന്ന ബുഷെർ എന്നിവിടങ്ങളിൽ വ്യാപക നാശനഷ്ടം ഉണ്ടായിരുന്നു. വാണിജ്യ കപ്പലുകൾക്ക് നേർക്ക് ഇറാൻ ആക്രമണം നടത്തുന്നതിനാലാണ് ആക്രമണം നടത്തിയതെന്നാണ് അമെരിക്ക നൽകിയ വിശദീകരണം.
അതേസമയം സംഘർഷം രൂക്ഷമായതിനെ തുടർന്ന് ഹോർമൂസ് കടലിടുക്ക് അടച്ചിടുമെന്ന് ഇറാന്‍റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർ ശനിയാഴ്ച പ്രഖ്യാപിച്ചിരുന്നു.