ചടങ്ങിൽ ഭീകരർ പങ്കെടുക്കുന്നതിന്‍റെ ദൃശ‍്യങ്ങൾ
ഇസ്‌ലാമാബാദ്: കഴിഞ്ഞ ദിവസം അജ്ഞാതരുടെ വെടിയേറ്റ് കൊല്ലപ്പെട്ട പുൽവാമ ഭീകരാക്രമണത്തിന്‍റെ മുഖ‍്യ സൂത്രധാരൻ ഹംസ ബുർഹാന്‍റെ സംസ്കാര ചടങ്ങിൽ പങ്കെടുത്ത് ഭീകരർ. ഹിസ്ബുൾ മുജാഹിദീൻ തലവൻ സയ്യിദ് സലാഹുദ്ദീൻ, അൽ- ബദർ നേതാവ് ബഖ്ത് സമീൻ ഖാൻ അടക്കമുള്ളവരാണ് ചടങ്ങിൽ പങ്കെടുത്തത്.
ഇവർക്കു പുറമെ പാക്കിസ്ഥാന്‍റെ രഹസ‍്യാന്വേഷണ വിഭാഗമായ ഐഎസ്ഐയുമായി ബന്ധമുള്ള ഉദ‍്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു. വൻ സുരക്ഷാ ക്രമീകരണങ്ങളോടെയായിരുന്നു ശവ സംസ്കാര ചടങ്ങ്. ആയുധധാരികളായ ഭീകരർ സ്ഥലത്ത് വിന‍്യസിച്ചിരുന്നു.
അജ്ഞാതരുടെ വെടിയേറ്റ് ഭീകരർ കൊല്ലപ്പെടുന്നത് പാക്കിസ്ഥാനിൽ വർധിച്ചു വരുകയാണ്. തങ്ങൾ ആക്രമിക്കപ്പെടുമോയെന്ന ഭയം മൂലമാണ് കനത്ത സുരക്ഷയോടെ ഭീകരർ ശവസംസ്കാര ചടങ്ങിനെത്തിയതെന്നാണ് മാധ‍്യമ റിപ്പോർട്ടുകൾ. ജമ്മു കശ്മീരിലെ രത്നിപോറ നിവാസിയായ ഹംസയെ 2022ലാണ് ഇന്ത‍്യ തീവ്രവാദിയായി പ്രഖ‍്യാപിക്കുന്നത്.
പിന്നീട് പാക്കിസ്ഥാനിലേക്ക് പോയി അൽ ബദർ ഭീകര സംഘടനയിൽ ചേർന്ന ഹംസ യുവാക്കളെ തീവ്രവാദികളാക്കാൻ നേതൃത്വം നൽകി. കഴിഞ്ഞ കുറച്ചു വർഷങ്ങളായി പാക്ക് അധീന കശ്മീരിൽ ഒളിവിൽ കഴിയുകയായിരുന്ന ഇയാൾ മുസാഫറാബാദിലെ സ്വകാര‍്യ കോളെജിൽ പ്രിൻസിപ്പലായി ജോലി ചെയ്തു വരുകയായിരുന്നു. ഇക്കഴിഞ്ഞ വ‍്യാഴാഴ്ച കോളെജ് പരിസരത്ത് വച്ച് ആയുധധാരികളായ ആളുകൾ തലയിലേക്ക് നിരവധി തവണ വെടിയുതിർക്കുകയായിരുന്നു.