വാഷിങ്ടൺ: അന്താരാഷ്ട്ര ബഹിരാകാശ നിലയം എത്രയും വേഗം അടച്ചു പൂട്ടണമെന്ന് ഇലോൺ മസ്ക്. സ്പേസ് എക്സ് ഉടമയും യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ സർക്കാരിലെ ഉന്നതനുമാണ് മസ്ക്.
2030ൽ ബഹിരാകാശ നിലയത്തിന്‍റെ പ്രവർത്തനം അവസാനിപ്പിക്കാൻ നാസയും മറ്റ് അന്താരാഷ്ട്ര ഏജൻസികളും തീരുമാനിച്ചിരിക്കവേയാണ് അതിലും വേഗത്തിൽ ബഹിരാകാശ നിലയം ഡീ കമ്മീഷൻ ചെയ്യണമെന്ന ആവശ്യവുമായി മസ്ക് രംഗത്ത് എത്തിയിരിക്കുന്നത്.
ഈ ബഹിരാകാശ നിലയം കൊണ്ട് ലക്ഷ്യമിട്ട കാര്യങ്ങൾ എല്ലാം തന്നെ നേടി. ഇനി വളരെ കുറച്ചു കാര്യങ്ങൾ മാത്രമേ ഈ അന്താരാഷ്ട്ര ബഹിരാകാശ നിലയം കൊണ്ട് സാധിക്കേണ്ടതായുള്ളു.
ഐഎസ്എസിന്‍റെ ഡീ ഓർബിറ്റ് ആരംഭിക്കേണ്ട സമയം ആയിരിക്കുന്നു. ചൊവ്വയെ കോളനിവത്കരിക്കാനുള്ള ശ്രമങ്ങൾക്കായിരിക്കണം ഇനി ശ്രദ്ധ വേണ്ടത് എന്നും ഇലോൺ മസ്ക് തന്‍റെ എക്സിൽ കുറിച്ചു.
2030ൽ എസ്എസിന്‍റെ പ്രവർത്തനം അവസാനിപ്പിക്കാനാണ് നാസയും പങ്കാളികളായ ക്യാനഡയും യൂറോപ്യൻ ബഹിരാകാശ ഏജൻസിയും ജപ്പാനും റഷ്യയും തീരുമാനിച്ചിരിക്കുന്നത്. ബഹിരാകാശ നിലയം ഡീ ഓർബിറ്റ് ചെയ്യാൻ ഇലോൺ മസ്കിന്‍റെ സ്പേസ് എക്സിനെ നാസ ഇതിനകം ചുമതലപ്പെടുത്തിയിട്ടുണ്ട്. എന്നാൽ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്‍റെ ഡീ ഓർബിറ്റിന് 2030 വരെ കാത്തു നിൽക്കേണ്ടതില്ല എന്ന് മസ്ക് ഇപ്പോൾ വാദിക്കുന്നു. അതിനും മുമ്പേ ബഹിരാകാശ നിലയം ഡീ കമ്മീഷൻ ചെയ്യണമെന്നതാണ് ട്രംപ് ഭരണ കൂടത്തിൽ യുഎസ് ഡിപ്പാർട്ട്മെന്‍റ് ഒഫ് ഗവണ്മെന്‍റ് എഫിഷ്യൻസി വിഭാഗത്തിന്‍റെ തലവനും ലോക കോടീശ്വരനുമായ ഇലോൺ മസ്കിന്‍റെ ആവശ്യം.
അന്താരാഷ്ട്ര ബഹിരാകാസ നിലയത്തിന്‍റെ പ്രവർത്തനത്തിൽ നിന്ന് 2028ൽ പിന്മാറാൻ റഷ്യ തീരുമാനിച്ചിട്ടുണ്ട്. എന്നാൽ ഐഎസ്എസിലെ ഗവേഷണവും സാങ്കേതിക വികസനവും പരിശീലനവും തുടരാനാണ് നാസ തീരുമാനിച്ചിരിക്കുന്നത്. താഴ്ന്ന ഭൂഭ്രമണ പഥത്തിൽ സഞ്ചരിച്ചു കൊണ്ട് ഇരിക്കുന്നതും മനുഷ്യർക്ക് താമസിക്കാൻ ആവുന്നതുമായ ബഹിരാകാശ ഗവേഷണ ശാലയും നിരീക്ഷണ കേന്ദ്രവുമാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയം.