ഇന്ത്യൻ വിദ്യാർഥികളടക്കം 10,000 പേർ യുഎസിൽ നിരീക്ഷണത്തിൽ
വാഷിങ്ടൺ: അമെരിക്കയിൽ ഉന്നത പഠനത്തിനായി എത്തുന്ന വിദ്യാർഥികൾ വ്യാപകമായി തൊഴിൽ പരിശീലന കാലാവധി ദുരുപയോഗം ചെയ്യുന്നു എന്ന പരാതിയിൽ നടപടികൾ കർക്കശമാക്കി യുഎസ്എ. ഇന്ത്യക്കാർ ഉൾപ്പടെയുള്ള 10,000 വിദ്യാർഥികൾക്കെതിരേ അന്വേഷണം ശക്തമാക്കി.
വിദേശ വിദ്യാർഥികൾക്ക് തങ്ങളുടെ പഠന കാലത്തോ അതിനു ശേഷമോ 12 മാസം മുതൽ 24 മാസം വരെ യുഎസിൽ ജോലി ചെയ്യാൻ അനുവാദം നൽകുന്നതാണ് ഒപിറ്റി വ്യവസ്ഥ.
എച്ച്-വൺ ബി വിസയിലേയ്ക്കു മാറാനുള്ള ഒരു പ്രധാന മാർഗം കൂടിയാണ് ഇത്. എന്നാൽ ഈ പദ്ധതി ഇപ്പോൾ തട്ടിപ്പുകാരുടെ താവളമായി മാറിയിരിക്കുകയാണെന്ന് ഐസിഇ ആക്റ്റിങ് ഡയറക്റ്റർ ടോഡ് ലിയോൺസ് പത്ര സമ്മേളനത്തിൽ പറഞ്ഞു.
ഒപിറ്റി ഗുണഭോക്താക്കളായ പല വിദ്യാർഥികളെയും നിയന്ത്രിക്കുന്നത് ഇന്ത്യയിൽ ഇരിക്കുന്ന ജീവനക്കാരാണെന്ന് ഫെഡറൽ അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി. പരിശീലന മേൽനോട്ടവും യുഎസിനുള്ളിൽ തന്നെ നടക്കണമെന്ന നിയമത്തിന്‍റെ ലംഘനമാണിത്.
സുരക്ഷാ ഭീഷണികൾ: ചാരവൃത്തി, ബൗദ്ധിക സ്വത്തവകാശ മോഷണം, വിസ തട്ടിപ്പ് തുടങ്ങിയ കുറ്റ കൃത്യങ്ങളിൽ സ്റ്റുഡന്‍റ് വിസ ദുരുപയോഗം ചെയ്യുന്നവർ ഉൾപ്പെടുന്നതായി ലിയോൺസ് ആരോപിച്ചു.
വിദേശ വിദ്യാർഥി പ്രോഗ്രാമിലൂടെ ഉയരുന്ന സുരക്ഷാ ഭീഷണികൾ രാജ്യം വച്ചു പൊറുപ്പിക്കില്ലെന്ന് ടോഡ് ലിയോൺസ് വ്യക്തമാക്കി. അമെരിക്കൻ വിദ്യാഭ്യാസ രംഗത്തിന്‍റെ സന്മനസിനെ ചോദ്യം ചെയ്യുന്ന ഇത്തരം തട്ടിപ്പുകൾക്കെതിരേ കർശന നടപടി ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.