പണി പുരോഗമിക്കുന്ന എണ്ണ പൈപ്പ്ലൈൻ.
അബുദാബി: ആഗോള എണ്ണ വിപണിയിൽ നിർണായകമായ ഹോർമുസ് കടലിടുക്ക് ഒഴിവാക്കിക്കൊണ്ട് യുഎഇ നിർമിക്കുന്ന രണ്ടാമത്തെ പുതിയ എണ്ണ പൈപ്പ്‌ലൈൻ പദ്ധതിയുടെ പകുതിയോളം പണി പൂർത്തിയായതായി അഡ്‌നോക് ചീഫ് എക്‌സിക്യൂട്ടിവ് ഡോ. സുൽത്താൻ അഹമ്മദ് അൽ ജാബർ അറിയിച്ചു.
ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം തടസപ്പെട്ടിരിക്കുന്ന സാഹചര്യത്തിൽ, യുഎഇയുടെ ഊർജ സുരക്ഷ ഉറപ്പാക്കുന്നതിൽ ഈ പദ്ധതി നിർണായകമാകുമെന്നാണ് വിലയിരുത്തൽ.
അറ്റ്‌ലാന്‍റിക് കൗൺസിൽ സംഘടിപ്പിച്ച ചടങ്ങിലാണ് അഡ്‌നോക് മേധാവി സുപ്രധാന വിവരങ്ങൾ പങ്കുവച്ചത്. ഒമാൻ ഉൾക്കടലിന്‍റെ തീരത്തുള്ള ഫുജൈറ തുറമുഖം വഴിയുള്ള എണ്ണ കയറ്റുമതി ശേഷി ഇരട്ടിയാക്കാൻ ലക്ഷ്യമിട്ടുള്ളതാണ് 'വെസ്റ്റ്-ഈസ്റ്റ് പൈപ്പ്‌ലൈൻ' പദ്ധതി.
കഴിഞ്ഞ വർഷം നിർമാണം ആരംഭിച്ച രഹസ്യ പദ്ധതിയെക്കുറിച്ചുള്ള വിവരങ്ങൾ കഴിഞ്ഞ ആഴ്ചയാണ് അബുദാബി മീഡിയ ഓഫിസ് ആദ്യമായി പുറത്തുവിട്ടത്. അബുദാബി കിരീടാവകാശിയും അഡ്‌നോക് എക്‌സിക്യൂട്ടിവ് കമ്മിറ്റി ചെയർമാനുമായ ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്‍റെ നിർദേശപ്രകാരം ഈ പദ്ധതിയുടെ നിർമാണ പ്രവർത്തനങ്ങൾ അതിവേഗത്തിലാണ് മുന്നോട്ട് പോകുന്നത്.