മനക്കരുത്തിനു പറ്റിയ കൂട്ട് 7 കടുവകൾ; കാൾ മിച്ചലിനു പറയാനുള്ളത്...
നെവാഡയിൽ കടുവകളെ വീട്ടിൽ വളർത്തി പൊല്ലാപ്പിലായി 71 കാരനായ കാൾ മിച്ചൽ. ഒന്നും രണ്ടുമല്ല 7 ബംഗാൾ കടുവകളെയാണ് ഇയാൾ വീട്ടിൽ വളർത്തിയത്. ഇവയെ തന്‍റെ വൈകാരിക പിന്തുണയ്ക്കായാണ് വീട്ടിൽ വളർത്തിയത് എന്നാണ് അദ്ദേഹം അവകാശപ്പെടുന്നത്. ബുധനാഴ്ച രാവിലെ 7 മണിയോടെയാണ്, യുഎസിലെ നൈ കൗണ്ടിയിൽ നിന്നുള്ള ഉദ്യോഗസ്ഥർ ഒരു മൃഗഡോക്റ്ററോടൊപ്പം പഹ്രമ്പിലെ മിച്ചലിനെയും 7 കടുവകളെയും കസ്റ്റഡിയിലെടുത്തത്.
നൈ കൗണ്ടിയിലെ പൊലീസ് ഉദ്യോഗസ്ഥർ പറയുന്നതുസരിച്ച്, ഇത്തരം മൃഗങ്ങളെ വളർത്തണമെങ്കിൽ പ്രത്യേകം ലൈസെൻസ് ആവശ്യമാണെന്നും അതില്ലാതെയാണ് ഇയാൾ കടുവകളെ വളർത്തിയതെന്നുമാണ്. ഇതുകൂടാതെ, കാൾ മിച്ചൽ തന്‍റെ കടുവകളുമായി അയൽവാസികൾ ഇടപഴകുന്നതിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. മിച്ചൽ വാടകയ്‌ക്കെടുത്തിരുന്ന 19 ഏക്കർ സ്ഥലത്ത് കഴിഞ്ഞ 7 കൊല്ലത്തോളമായി ഇവയോടൊപ്പമാണ് താമസിച്ചിരുന്നതെന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
അതേസമയം, കടുവകളെ തന്‍റെ തന്‍റെ വൈകാരിക പിന്തുണയ്ക്കായി വളർത്തിയതാണെന്നും അതിനാൽ ഇവയെ വളർത്താന്‍ പ്രത്യേക അനുമതി ആവശ്യമില്ലെന്നുമാണ് ഇയാളുടെ വാദം. "ഞാൻ 100% വൈകല്യമുള്ള ഒരു PTSD രോഗിയാണ്. കൂടാതെ എന്‍റെ ഡോക്റ്റർമാരും കടുവകളെ പിന്തുണ മൃഗങ്ങളായി പ്രവർത്താമെന്ന് അംഗീകരിച്ചിട്ടുണ്ട്."
എന്നാൽ ഇവയെ 'വൈകാരിക പിന്തുണ' നൽകുന്ന മൃഗങ്ങൾ എന്ന നിലയിൽ ജനവാസ മേഖലയിൽ പാർപ്പിക്കാനുളള രേഖകൾ ഇയാളുടെ പക്കൽ ഇല്ലായിരുന്നു എന്ന് യുഎസ് വെറ്ററൻസ് അഫയേഴ്‌സ് വകുപ്പ് അധികൃതർ വ്യക്തമാക്കി.
മിച്ചൽ നിലവിൽ പഹ്രമ്പിലെ നൈ കൗണ്ടി ഡിറ്റൻഷൻ സെന്‍ററിൽ തടവിൽ കഴിയുകയാണ്. റെയ്ഡിനു പിന്നാലെ 7 കടുവകളുടെയും ആരോഗ്യനില പരിശോധിച്ച ശേഷം ഇവയെ മറ്റൊരു സുരക്ഷിത സ്ഥലത്തേക്ക് മാറ്റി. ഇക്കൂട്ടത്തിൽ അപൂർവയിനം വെളുത്ത കടുവകൾ വരെ ഉണ്ടെന്നാണ് റിപ്പോർട്ട്.