വൈകാതെ താരിഫ് നിരക്ക് പഴയ നിലയിലേക്ക് തിരിച്ചെത്തുമെന്ന് യുഎസ്
വാഷിങ്ടണ്‍: യുഎസ് ട്രേഡ് റെപ്രസന്‍റേറ്റീവ് (യുഎസ്ടിആര്‍) ഓഫിസ് നടത്തുന്ന സെക്ഷന്‍ 301 അന്വേഷണങ്ങള്‍ പൂര്‍ത്തിയായി കഴിഞ്ഞാല്‍ താരിഫ് നിരക്കുകള്‍ പഴയ നിലയിലേക്ക് തിരിച്ചെത്തുമെന്നു യുഎസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസെന്‍റ് പറഞ്ഞു. വിദേശ ഗവണ്‍മെന്‍റുകളുടെ വ്യാപാര നയങ്ങളും രീതികളും അന്വേഷിക്കാന്‍ യുണൈറ്റഡ് സ്റ്റേറ്റ്‌സ് വ്യാപാര പ്രതിനിധിയുടെ ഓഫിസിന് അധികാരം നല്‍കുന്നുണ്ട് 1974ലെ യുഎസ് വ്യാപാര നിയമത്തിലെ സെക്ഷന്‍ 301. വിദേശ സര്‍ക്കാരുകളുടെ വ്യാപാരനയം യുഎസ് വ്യാപാര താത്പര്യങ്ങള്‍ക്ക് അന്യായമായി ദോഷം വരുത്തുന്നുണ്ടോ എന്ന് നിര്‍ണയിക്കുകയാണ് ഇതിന്‍റെ ഉദ്ദേശ്യം.
യുഎസിന്‍റെ വ്യാപാര പങ്കാളികള്‍ക്കു മേല്‍ ട്രംപ് ഭരണകൂടം ചുമത്തിയ അധിക താരിഫ് യുഎസ് സുപ്രീം കോടതി റദ്ദാക്കിയിരുന്നു. എന്നാല്‍ കോടതി റദ്ദാക്കിയ താരിഫ് ബദല്‍ നിയമ സംവിധാനത്തിലൂടെ വാഷിങ്ടണ്‍ പുനസ്ഥാപിക്കുമെന്നാണ് ഇപ്പോള്‍ ട്രഷറി സെക്രട്ടറിയുടെ പ്രസ്താവനയിലൂടെ വ്യക്തമാകുന്നത്.
യുഎസ് സുപ്രീം കോടതിയുടെ ഉത്തരവിനെ തുടര്‍ന്ന് ട്രംപ് ഭരണകൂടത്തിന് സെക്ഷന്‍ 122 പ്രകാരമുള്ള താരിഫാണ് ചുമത്താന്‍ നിയമപരമായി അധികാരമുള്ളത്. ഇത് പ്രകാരം താരിഫ് ചുമത്തുന്നത് 10 ശതമാനമാണ്. എന്നാല്‍ യുഎസ് നിയമപ്രകാരം, സെക്ഷന്‍ 122 പ്രകാരമുള്ള തീരുവകള്‍ 150 ദിവസമായിരിക്കും പ്രാബല്യത്തിലുണ്ടാവുക. ഇവ ജൂലൈ 24ന് അവസാനിക്കും.
ഇന്ത്യയും അമെരിക്കയും തമ്മില്‍ ഉഭയകക്ഷി വ്യാപാര കരാറിലേര്‍പ്പെടുന്നതിനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്ന പശ്ചാത്തലത്തിലാണ് യുഎസ് ട്രഷറി സെക്രട്ടറി താരിഫ് പഴയ നിലയിലേക്ക് തിരിച്ചെത്തുമെന്ന പ്രസ്താവന നടത്തിയിരിക്കുന്നത്. യുഎസ് കോടതി ഉത്തരവ് വരുന്നതിനു മുന്‍പ് ഇന്ത്യയ്ക്ക് മേല്‍ യുഎസ് ചുമത്തിയിരുന്ന താരിഫ് 50 ശതമാനമായിരുന്നു. ഇതില്‍ 25 ശതമാനം താരിഫ് ചുമത്തിയത് റഷ്യന്‍ എണ്ണ ഇറക്കുമതി ചെയ്യുന്നതിന്‍റെ പേരിലുള്ള ശിക്ഷാ നടപടിയുടെ ഭാഗമായിട്ടായിരുന്നു.