Donald Trump
file image
വാഷിങ്ടണ്‍: യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് ഏകപക്ഷീയമായി ആഗോള താരിഫുകള്‍ നടപ്പിലാക്കി ഫെഡറല്‍ നിയമം ലംഘിച്ചുവെന്ന് യുഎസ് സുപ്രീം കോടതി. വെള്ളിയാഴ്ചയാണ് കോടതി സുപ്രധാന വിധി പുറപ്പെടുവിച്ചത്. ഇന്ത്യയടക്കം ലോക രാഷ്‌ട്രങ്ങള്‍ക്കു മേല്‍ ട്രംപ് ഏര്‍പ്പെടുത്തിയ ഇറക്കുമതി തീരുവകള്‍ കോടതി വെള്ളിയാഴ്ച റദ്ദാക്കി. വ്യാപകമായ രീതിയില്‍ തീരുവകള്‍ ചുമത്തിയതിലൂടെ ട്രംപ് തന്‍റെ അധികാരപരിധി ലംഘിച്ചുവെന്നു കോടതി വിധിച്ചു.
യുഎസ് പ്രസിഡന്‍റിന് ഇത്തരം നികുതികള്‍ ചുമത്താന്‍ അധികാരമില്ലെന്ന് നേരത്തെ ഫെഡറല്‍ ട്രേഡ് കോടതിയും അപ്പീല്‍ കോടതിയും വിധിച്ചിരുന്നു.
ദേശീയ അടിയന്തരാവസ്ഥാ ഘട്ടങ്ങളില്‍ മാത്രം ഉപയോഗിക്കേണ്ട നിയമമാണ് ട്രംപ് ദുരുപയോഗം ചെയ്തതെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. 1977ലെ ഇന്‍റര്‍നാഷണല്‍ എമര്‍ജന്‍സി ഇക്കണോമിക് പവേഴ്‌സ് ആക്റ്റ് പ്രകാരം തീരുവ ചുമത്താന്‍ അനുമതിയില്ലെന്ന് കോടതി വിധിച്ചു. നികുതി, തീരുവ എന്നിവ ചുമത്താനുള്ള അധികാരം യുഎസ് ഭരണഘടന നല്‍കിയിരിക്കുന്നത് യുഎസ് പാര്‍ലമെന്‍റായ കോണ്‍ഗ്രസിനാണെന്നും പ്രസിഡന്‍റിന് അല്ലെന്നും കോടതി പറഞ്ഞു.
കോടതി വിധിക്ക് 6-3 ഭൂരിപക്ഷം ലഭിച്ചു. അധിക തീരുവ ചുമത്തിയത് യുഎസിന്‍റെ സാമ്പത്തിക സുരക്ഷയ്ക്ക് അത്യന്താപേക്ഷിതമാണെന്നായിരുന്നു ട്രംപ് വാദിച്ചിരുന്നത്. എന്നാല്‍ ട്രംപിന്‍റെ ഈ വാദത്തിനാണ് കോടതിയില്‍ നിന്ന് പ്രഹരമേറ്റിരിക്കുന്നത്.
രണ്ടാം തവണ അധികാരത്തിലേറിയതിനു ശേഷമാണ് ട്രംപ് ' ലിബറേഷന്‍ ഡേ ' പ്രഖ്യാപനത്തിന്‍റെ ഭാഗമായി 2025 ഏപ്രിലില്‍ അധിക തീരുവ ഏര്‍പ്പെടുത്തുന്ന കാര്യം പ്രഖ്യാപിച്ചത്. 2025 ഓഗസ്റ്റ് മുതല്‍ തീരുവ ചുമത്തല്‍ ആരംഭിക്കുകയും ചെയ്തു. ഇന്ത്യയ്ക്കു മേല്‍ 50 ശതമാനം തീരുവയാണ് ചുമത്തിയിരുന്നത്. ഇതില്‍ 25 ശതമാനം റഷ്യന്‍ എണ്ണയുടെ ഇറക്കുമതിയുടെ പേരിലായിരുന്നു ചുമത്തിയിരുന്നത്.